കോവിഡ് 19: സേവനത്തിന് സന്നദ്ധം വോളണ്ടിയേഴ്‌സിനെ മാത്രമേ പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡ്തലത്തില്‍ നിയോഗിക്കൂ: കളക്ടര്‍

71

പത്തനംതിട്ട : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളുടെയും വാര്‍ഡുകളില്‍ രണ്ടു പേരെന്ന കണക്കില്‍ ‘സന്നദ്ധം’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വോളണ്ടിയേഴ്‌സിനെ മാത്രമേ നിയോഗിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡ്തലത്തിലെ വോളിണ്ടിയേസിന് ഇതായിരിക്കും ഔദ്യോഗിക പാസെന്നും മറ്റ് എല്ലാ പാസുകളും അസാധുവായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കോവിഡ് 19 ജാഗ്രത എന്ന പോര്‍ട്ടല്‍ വഴി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി മാര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാരും മുനിസിപ്പല്‍ സെക്രട്ടറിമാരും ലോഗിന്‍ ചെയ്യുമ്പോള്‍ അവരുടെ മേഖലയിലെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാരുടെ ലിസ്റ്റ് കാണുവാന്‍ സാധിക്കും. സെക്രട്ടറിമാര്‍ ലിസ്റ്റ് പരിശോധിച്ച് വോളണ്ടിയറുടെ സന്നദ്ധത, ആരോഗ്യസ്ഥിതി പരിശോധിച്ച് അപ്രൂവല്‍ കൊടുക്കും.

അപ്രൂവല്‍ ആകുന്ന പാസുകള്‍ ജില്ലാ ഭരണകൂടത്തിന്റെ ലോഗിനില്‍ ലഭ്യമാകുകയും തുടര്‍ന്ന് പാസ് നല്‍കുക യുമാണു ചെയ്യുന്നത്.പാസില്‍ ബാര്‍കോഡ്, ഏത് പഞ്ചായത്തിന്റെ ഏത് സേവനമേഖലയിലാണു പ്രവര്‍ത്തി ക്കേണ്ടത്, എത്ര ദിവസത്തേക്കാണു നിയോഗിക്കപ്പെടുന്നത്, എത്ര സമയമാണു നിയോഗിക്കപ്പെടുന്നതു തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും. വോളണ്ടിയര്‍മാര്‍ക്ക് പാസ് ലിങ്കായി മെസേജ് വരുകയും അത് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

പഞ്ചായത്ത്തലത്തിലെ വോളണ്ടിയര്‍മാര്‍ക്കുള്ള പാസുകള്‍ ജില്ലാ ഭരണകൂടം എന്‍.ഐ.സി വികസിപ്പിച്ചെടുത്ത പോര്‍ട്ടലായ കോവിഡ് 19 ജാഗ്രത വഴിയാണു തയ്യാറാക്കുന്നത്. നിലവില്‍ 645 പാസുകള്‍ വിതരണം നടത്തി. പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും വാര്‍ഡ്തലത്തില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ കമ്മ്യൂണിറ്റി കിച്ചണ്‍, വീടുകളിലേക്കു സാധനം എത്തിക്കുക, ഡേറ്റാ എന്‍ട്രി, കോള്‍സെറ്റര്‍ മാനേജ്‌മെന്റ്, വയോധികര്‍ക്കു മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ക്കാണു വോളണ്ടിയര്‍മാരെ നിയോഗിക്കുന്നത്.

NO COMMENTS