അന്താരാഷ്ട്ര നിലവാരത്തിലേക്ക് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം; ഒന്നാംഘട്ടം അടുത്ത വർഷം പൂർത്തിയാകും

12

തിരുവനന്തപുരം :ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രമാകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിന്റെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്യും. തുടർന്ന് കോട്ടൂരിൽ നിലവിലുള്ള 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് കോട്ടൂരിൽ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സാശ്രയത്വം, റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയവയെല്ലാം പരിഗണിച്ച് രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019ലാണ് ആരംഭിച്ചത്. 71.9 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലെ പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും പ്രത്യേകമായി വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളടക്കം വിശാലമായ സൗകര്യങ്ങളോടെയാണ് ആനപുനരധിവാസ കേന്ദ്രം നവീകരിക്കുക. ഇതിൽ 35 എണ്ണം ഒന്നാംഘട്ടത്തിലും ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലും പൂർത്തിയാക്കും.

നെയ്യാർ ഡാമിൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നതടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാവും. ഭവന നിർമ്മാണ ബോർഡിനാണ് നിർമ്മാണ ചുമതല. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകൾക്ക് കാട്ടിലുള്ളതുപോലെതന്നെ സ്വാഭാവിക ജീവിതം നൽകുകയാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. ആന മ്യൂസിയം, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം,

പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, എൻട്രൻസ് പ്‌ളാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കാനുള്ള പ്രത്യേക സൗകര്യം എന്നിവയും ഇവിടെയുണ്ടാവും. നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും അവയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള സൗകര്യവും സജ്ജീകരിക്കും.

വിശാലമായ കൺവെൻഷൻ സെന്ററും ആംഫി തിയറ്ററും ഇതിന്റെ ഭാഗമാണ്.ആനയുടെ തീറ്റ വസ്തുക്കളിൽ നിന്നുണ്ടാകുന്നതുൾപ്പെടെ ഖരമാലിന്യങ്ങളും മൂന്നു ടണ്ണോളം ആന പിണ്ടവും ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനവും കോട്ടൂരിൽ ഉണ്ടാകും. ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിക്കുന്ന യൂണിറ്റും, മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉല്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തും. സംസ്‌ക്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും പ്രത്യേകമായി ഏർപ്പെടുത്തും. ദ്രവമാലിന്യ സംസ്‌ക്കരണത്തിനുള്ള പ്ലാന്റും പദ്ധതിയുടെ ഭാഗമാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രതിദിനം 250 ലേറെ പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 100 പേർ ആനപാപ്പാൻമാരായിരിക്കും. ഇവരിൽ 40 പേർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യവും, 40 പേർക്ക് ഡോർമിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. തദ്ദേശവാസികൾക്കും തൊഴിലവസരങ്ങൾ ലഭിക്കും. സമീപ വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗക്കാർക്ക് ഈ കേന്ദ്രത്തിലെ തൊഴിലവസരങ്ങളിൽ മുൻഗണന ഉണ്ടായിരിക്കും.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്തും വൻ കുതിച്ച് ചാട്ടമാണ് ഉണ്ടാവുക. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി കോട്ടൂർ മാറും. നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും, ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ കോട്ടൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

NO COMMENTS