ദലിത് യുവാക്കളെ മൂന്നാംമുറയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ എസ്‌ ഐയെ സ്ഥലം മാറ്റി

269

കൊല്ലം • അഞ്ചാലുംമൂട്ടില്‍ ദലിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ എസ്‌ഐ എം.കെ.പ്രശാന്ത്കുമാറിനെ സ്ഥലം മാറ്റി. പകരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചുമതലയിലുണ്ടായിരുന്ന എസ്.ദേവരാജനെ അഞ്ചാലുംമൂട് എസ്‌ഐ ആയി നിയമിച്ചു. സംഭവത്തില്‍ എസ്പി ജോര്‍ജ് കോശിയുടെ റിപ്പോര്‍ട്ട് എസ്‌ഐയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട് എതിരായതോടെയാണു നടപടി ഉണ്ടായത്.
അഞ്ചു ദിവസം യുവാക്കളെ കസ്റ്റഡിയില്‍ വച്ച്‌ മൂന്നാംമുറയ്ക്ക് ഇരയാക്കി എന്നായിരുന്നു പ്രശാന്ത്കുമാറിനെതിരായ ആരോപണം. ഇവരെ കസ്റ്റഡിയില്‍ എടുത്തതു മുതലുള്ള പൊലീസ് നടപടികള്‍ നിയമാനുസൃതമല്ലെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇരുവരും ജോലി ചെയ്യുന്ന കിണറിനുള്ള തൊടി വാര്‍പ്പു കേന്ദ്രത്തില്‍ നിന്നു അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. മോഷണത്തിനു പിന്നില്‍ രാജീവും ഷിബുവുമാണെന്ന സംശയത്തെതുടര്‍ന്നു ഇരുവരെയും കഴിഞ്ഞ 16 നു രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്നു മുതല്‍ വെള്ളിയാഴ്ച രാത്രി വരെ ലോക്കപ്പില്‍ പാര്‍പ്പിച്ചു ചോദ്യം ചെയ്തിട്ടും തുമ്ബൊന്നും ലഭിച്ചില്ല. മോഷണം നടത്തിയിട്ടില്ലെന്നു ഇവര്‍ ആവര്‍ത്തിച്ചിട്ടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, തെളിവ് ലഭിക്കാത്തതിനെതുടര്‍ന്ന് ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY