ജിഷവധം: വീട്ടിൽ നിന്നു മറ്റൊരാളുടെ വിരലടയാളം കൂടി കണ്ടെത്തി

175

കൊച്ചി ∙ പെരുമ്പാവൂർ ജിഷ വധക്കേസിൽ കൊല നടക്കുമ്പോൾ വീടിനുള്ളിൽ മറ്റൊരാളുടെ സാന്നിധ്യം കൂടി വ്യക്തമാവുന്ന വിരലടയാളം കണ്ടെത്തി. മുറിക്കുള്ളിൽ ജിഷ മീൻ വളർത്തിയിരുന്ന പ്ലാസ്റ്റിക് ജാറിലാണ് വിരലടയാളം കണ്ടത്. അമീറുൽ ഇസ്‌ലാം പിടിക്കപ്പെടുംവരെ കൊലയാളിയുടേതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്ന വിരലടയാളം അമീറിന്റേതല്ലെന്നു പരിശോധനയിൽ വ്യക്തമായി.

കൊലപാതകത്തിൽ അമീറല്ലാതെ മറ്റൊരാൾക്കും പങ്കുണ്ടെന്ന സൂചന നൽകുന്നതാണ് അജ്ഞാത വിരലടയാളം. ജിഷയെ കുത്തി വീഴ്ത്തിയത് അമീർ തന്നെയാകാമെങ്കിലും വീടിനുള്ളിലുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ജിഷയെ ആക്രമിക്കാൻ ശ്രമിച്ച മറ്റൊരാൾ ഉണ്ടാകാനുള്ള സാധ്യതയിലേക്കു ഇതു വിരൽചൂണ്ടുന്നു. മുറിക്കുള്ളിൽ മൂന്നു സിമന്റ് കട്ട വീതം ഇരുവശത്തും അടുക്കി മുകളിൽ നീളത്തിലുള്ള പലകയിട്ടാണു ജിഷയും അമ്മയും ബെഞ്ചായി ഉപയോഗിച്ചിരുന്നത്.

ആമ്പൽ ചെടി നട്ട് അതിൽ ജിഷ മീൻ വളർത്തിയിരുന്ന പ്ലാസ്റ്റിക്ക് ജാർ സിമന്റ് കട്ടയോടു ചേർത്താണു വച്ചിരുന്നത്. ജിഷയെ ആക്രമിക്കാൻ സിമന്റ്കട്ട എടുത്തയാളുടെ വിരലടയാളമാണു ജാറിൽ പതിഞ്ഞതെന്നു സംശയിക്കുന്നു. സിമന്റ് പൊടിപടർന്ന രണ്ടു വിരലടയാളങ്ങളാണ് ഇവിടെ കണ്ടെത്തിയത്. ജിഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എടുത്തു മാറ്റിയ പൊലീസുകാരും നാട്ടുകാരുമടക്കം 5000 പുരുഷന്മാരുടെ വിരലടയാളങ്ങൾ ജാറിലെ വിരലടയാളവുമായി ഒത്തുനോക്കി. ഇവയൊന്നും പൊരുത്തപ്പെട്ടില്ല.

ഇതോടെ വിരലടയാളം കൊലയാളിയുടേതു തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. എന്നാൽ അമീറിന്റെ എല്ലാവിരലുകളുടെയും അടയാളങ്ങൾ ഇതുമായി ഒത്തുനോക്കിയെങ്കിലും പൊരുത്തപ്പെട്ടില്ല. ഈ കേസിൽ ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നില്ലെങ്കിൽ പ്രതി അമീറല്ലെന്നു കരുതാൻ വിരലടയാളങ്ങളുടെ പൊരുത്തമില്ലായ്മ വഴിയൊരുക്കുമായിരുന്നു. ജാറിൽ നിന്നു കിട്ടിയ വിരലടയാളത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

വിരലടയാളം ആരുടേതാണെന്നു തിരിച്ചറിയാൻ അമീറിന്റെ മൊഴികൾ സഹായകരമാകുമെന്ന വിശ്വാസത്തിലാണ് അവർ. ജിഷയുടെ മൃതദേഹത്തിന്റെ സമീപത്തു കണ്ടെത്തിയ 16 മുടിയിഴകളിൽ 14 എണ്ണം ജിഷയുടേതു തന്നെയാണ്. ഒരു മുടിയിഴ അമീറിന്റേതും മറ്റൊന്ന് ഏതോ മൃഗത്തിന്റേതുമാണെന്നു പരിശോധനയിൽ വ്യക്തമായി. മുടിയിഴയടക്കം കൊലപാതകം നടന്ന വീട്ടിൽ പ്രതി അമീറിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന അഞ്ചു ശാസ്ത്രീയ തെളിവുകൾ പൊലീസിനു ലഭിച്ചിരുന്നു.

ജിഷയുടെ നഖത്തിന്റെ അടിയിലെ ചർമ്മകോശം, മൃതദേഹത്തിൽ പ്രതിയുടെ കടിയേറ്റ രണ്ടു പാടുകളുടെ പുറത്തു വസ്ത്രത്തിൽ നിന്നു ശേഖരിച്ച ഉമിനീർ, വീടിന്റെ വാതിലിൽ പുരണ്ട കൊലയാളിയുടെ രക്തം എന്നിവയാണു പ്രതി അമീറിന്റെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടത്. അമീറിന്റേതെന്നു പൊലീസ് കണ്ടെത്തിയ ചെരുപ്പുകളിൽ ജിഷയുടെ രക്തം തിരിച്ചറിഞ്ഞതും ശക്തമായ തെളിവായി.
courtsy : manorama online

NO COMMENTS

LEAVE A REPLY