പൊലീസ് ജോലി സ്വീകരിക്കരുതെന്ന സയ്യദ് അലി ഷാ ഗീലാനിയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ കശ്മീരി യുവാക്കള്‍ ;പൊലീസ് ജോലിക്ക് അപേക്ഷിച്ചത് ആയിരങ്ങള്‍

169

ശ്രീനഗര്‍• ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ പൊലീസ് ജോലി സ്വീകരിക്കരുതെന്ന വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനിയുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ കശ്മീരി യുവാക്കള്‍. സ്പെഷല്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കരുതെന്ന് ഗീലാനി യുവാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ആയിരക്കണക്കിനുപേരാണു ജോലിക്കായി അപേക്ഷിച്ചത്.കശ്മീരിലെ വിവിധ ജില്ലകളില്‍നിന്നായി 5,000ല്‍ അധികം യുവാക്കള്‍ അപേക്ഷ സമര്‍പ്പിച്ചെന്നും കായിക പരിശോധനയ്ക്ക് എത്തിയെന്നുമാണു വിവരം. ജമ്മു കശ്മീര്‍ പൊലീസിലെ 10,000ല്‍ പരം വരുന്ന യുവാക്കള്‍ക്കു പ്രത്യേക പാക്കേജ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.മാത്രമല്ല, ഈ വര്‍ഷം ജനുവരി മുതല്‍ സ്പെഷല്‍ പൊലീസ് ഓഫിസര്‍ക്കുള്ള ശമ്ബള സ്കെയില്‍ 3,000ല്‍നിന്ന് 6,000 ആക്കി ഉയര്‍ത്തിയിരുന്നു. ഇതെല്ലാം കൂടുതല്‍ യുവാക്കളെ പൊലീസ് ജോലിയിലേക്ക് ആകര്‍ഷിച്ചതായാണു വിലയിരുത്തല്‍.അനന്ത്നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതലായി ജോലിക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ അനന്ത്നാഗില്‍നിന്നാണ്. ശ്രീനഗറില്‍നിന്നും 1,363 യുവാക്കളാണ് അപേക്ഷിച്ചിട്ടുള്ളത്.കീഴടങ്ങിയ ഭീകരര്‍ക്കു നല്‍കിയിരുന്ന തസ്തികയായിരുന്നു മുന്‍പ് സ്പെഷല്‍ പൊലീസ് ഓഫിസര്‍ (എസ്പിഒ). ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനൊപ്പമാണ് (എസ്‌ഒജി) ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമേണ എസ്‌ഒജി പിരിച്ചുവിടുകയും 24,000ല്‍ പരം എസ്പിഒകളെ ജമ്മു കശ്മീര്‍ പൊലീസിനൊപ്പം ലയിപ്പിക്കുകയും ചെയ്തു. എസ്പിഒകള്‍ക്കു ഭീകരരുടെ പ്രവര്‍ത്തരീതികളെക്കുറിച്ചു വ്യക്തമായ അറിവുണ്ട്. ഭീകരരെ നേരിടുന്നതിനു കരസേന, പൊലീസ്, അര്‍ധ സൈനിക വിഭാഗം എന്നിവര്‍ക്ക് എസ്പിഒകളുടെ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY