കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി (381 പന്തില്‍ 303*)

194

ചെന്നൈ • കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. കരുണിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സ്. ടെസ്റ്റില്‍ സെ‍ഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ നേട്ടത്തെ ഇരട്ടസെഞ്ചുറിയും പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറിയുമാക്കി രൂപാന്തരപ്പെടുത്തി കരുണ്‍ അഭിമാനതാരമായത്. സാക്ഷാല്‍ സുനില്‍ ഗാവാസ്കറിനും സച്ചിന്‍ തെന്‍ഡുല്‍ക്കറിനും സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങിയ വമ്ബന്‍മാര്‍ക്കും സാധിക്കാത്ത നേട്ടമാണ് വെറും മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുണ്‍ നായര്‍ സ്വന്തം പേരില്‍ കുറിച്ചത്. ഈ മല്‍സരത്തിന് മുന്‍പ് കരുണിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍ വെറും 13 റണ്‍സായിരുന്നു. സാക്ഷാല്‍ വീരേന്ദര്‍ സെവാഗിനുശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബെംഗളൂരു മലയാളിയായ കരുണ്‍ നായര്‍. സെവാഗ് രണ്ടു തവണ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്.

കരുണിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ഇരട്ടസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ലോകേഷ് രാഹുലിന്റെയും അര്‍ധസെഞ്ചുറി നേടിയ പാര്‍ഥിവ് പട്ടേല്‍ (71), അശ്വിന്‍ (67), ജഡേജ (51) എന്നിവരുടെയും മികവിലാണ് ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇന്ത്യ കുറിച്ചത്. കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. കരുണ്‍ 303 റണ്‍സോടെയും ഉമേഷ് യാദവ് ഒരു റണ്ണോടെയും പുറത്താകാതെ നിന്നു.
നിലവില്‍ ഇന്ത്യയ്ക്ക് 282 റണ്‍സ് ലീഡുണ്ട്. ആറാം വിക്കറ്റില്‍ അശ്വിനൊപ്പം 181 റണ്‍സും ഏഴാം വിക്കറ്റില്‍ ജഡേജയ്ക്കൊപ്പം 138 റണ്‍സും കൂട്ടിച്ചേര്‍ത്ത കരുണ്‍ നായരാണ് ടീമിന് റെക്കോര്‍ഡ് സ്കോര്‍ സമ്മാനിച്ചത്. 2009ല്‍ ശ്രീലങ്കയ്ക്കെതിരെ മുംബൈയില്‍ നേടിയ 726 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. അവസാന ദിനം പിച്ച്‌ സ്പിന്നിനെ വഴിവിട്ടു സഹായിച്ചാല്‍ ഇന്ത്യയ്ക്ക് അനായാസം വിജയത്തിലെത്താം.

കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന കരുണിന്റെ ട്രിപ്പിള്‍ സെഞ്ചുറി തികച്ചും ആധികാരികമായിരുന്നു. കഴിഞ്ഞ ദിവസം വെറും ഒരു റണ്ണകലെ ഇരട്ടസെഞ്ചുറി നഷ്ടമായ കര്‍ണാടക ടീമിലെ സുഹൃത്തുകൂടിയായ ലോകേഷ് രാഹുലിന്റെ പിഴവ് ആവര്‍ത്തിക്കാതെ അനായാസം തന്നെ കരുണ്‍ ട്രിപ്പിള്‍സെഞ്ചുറിയിലേക്കെത്തി. 381 പന്തില്‍ 32 ബൗണ്ടറിയും നാലു സിക്സും നിറം ചാര്‍ത്തിയതായിരുന്നു ആ ഇന്നിങ്സ്. 55 പന്തില്‍ ഒരു ബൗണ്ടറിയും രണ്ടു സിക്സുമുള്‍പ്പെടെ 51 റണ്‍സെടുത്ത ജഡേജ കരുണിന് യോജിച്ച കൂട്ടായി. അര്‍ധസെഞ്ചുറി നേടിയ രവിചന്ദ്ര അശ്വിനൊപ്പം (67) ആറാം വിക്കറ്റില്‍ കരുണ്‍ നായര്‍ പടുത്തുയര്‍ത്തിയ 181 റണ്‍സിന്റെ കൂട്ടുകെട്ടും മല്‍സരത്തില്‍ നിര്‍ണായകമായി. സ്റ്റ്യുവാര്‍ട്ട് ബ്രോഡിന്റെ പന്തില്‍ ജോസ് ബട്ലറിന് ക്യാച്ചു സമ്മാനിച്ചാണ് അശ്വിന്‍ മടങ്ങിയത്. 149 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സും നിറം ചാര്‍ത്തിയ ഇന്നിങ്സ്. 29 റണ്‍സെടുത്ത മുരളി വിജയിന്റെ വിക്കറ്റാണ് ഇന്ന് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ ലിയാം ഡേവ്സന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് മുരളി വിജയ് മടങ്ങിയത്.മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 391 എന്ന നിലയിലായിരുന്നു. 199 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്.

NO COMMENTS

LEAVE A REPLY