കർഷക പ്രക്ഷോഭം – പൊലീസ് 22 കേസ് ഫയല്‍ ചെയ്തു.

22

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിൽ  ഉണ്ടായ അതിക്രമ ങ്ങളിൽ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹന ങ്ങളും നശിപ്പിക്കപ്പെട്ടതായി  റിപ്പോര്‍ട്ടില്‍ പറയുന്നു. ചെങ്കോട്ടയിൽ വലിയ സുരക്ഷാസന്നാഹം ഏർപ്പെടുത്തി.

സംഘര്‍ഷത്തിനിടെ 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിരവധി സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്‍റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്.

അതേസമയം ടാക്‌റ്റർ  മാർച്ചിനിടയിലെ സംഘർഷം സൃഷ്ടിച്ച വരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും പറഞ്ഞു.

രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ്‌ നടപടിയിൽ രണ്ട്‌ കർഷകർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. വെടിവയ്‌പ്പിലാണ്‌ ഒരാൾ മരിച്ചതെന്ന്‌ കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ്‌ കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.

കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊബൈൽ, ഇന്‍റർനെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനമാണ് തടസപ്പെടുക. സംഘർഷത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശം.

NO COMMENTS