എന്‍ഡിഎയെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫും ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

203

തിരുവനന്തപുരം : എന്‍ഡിഎയെ ഉമ്മന്‍ചാണ്ടിയും യുഡിഎഫും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിക്കും എന്ന് ഉറപ്പുള്ളതിനാലാണ് ഈ നീക്കം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മന്‍ചാണ്ടി എന്‍ഡിഎയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ജീവാത്മാവും പരമാത്മാവുമായ ഒരു മലയാളം ചാനലിനെ കൂട്ടുപിടിച്ചാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എന്‍ഡിഎ ചെങ്ങന്നൂരില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന് ത്രിപുരയിലെ ഗതിവരുമെന്ന് അവര്‍ക്കറിയാം. കാലഘട്ടത്തിന്റെ അനിവാര്യതയാണ് ബിജെപി ബിഡിജെഎസ് ഐക്യം. അതിനെ തകര്‍ക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉമ്മന്‍ചാണ്ടിക്കു നല്ല ബോധ്യമുണ്ട് എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോട്ടയം വാര്‍ത്ത കോഴിക്കോടുനിന്ന് കൊടുപ്പിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ എന്‍. ഡി. എ മുന്നണിയില്‍ വിള്ളലുണ്ടാക്കാനാവുമോ എന്ന പരിശ്രമത്തിലാണ് തല്‍പ്പര കക്ഷികള്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം കൂടി പുറത്തു വന്നതോടുകൂടി ഈ നീക്കം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ബി. ജെ. പിയുടെ വിജയസാധ്യത മുന്നില്‍ കണ്ട് നടത്തുന്ന ഈ നീക്കത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ഉമ്മന്‍ചാണ്ടിയും യു. ഡി. എഫുമാണ്. ഉമ്മന്‍ചാണ്ടിയുടെ ജീവാത്മാവും പരമാത്മാവുമായ ഒരു മലയാളം ചാനലാണ് ഈ നീക്കത്തിനു ചുക്കാന്‍ പിടിക്കുന്നത്. അവര്‍ മനപ്പൂര്‍വം ഇല്ലാത്ത കഥകള്‍ പടച്ചുവിടുകയാണ്.

ഈ അടുത്ത കാലത്ത് പൊടുന്നനെ അവര്‍ ഒരു കഥ പടച്ചുവിട്ടു. പിന്നീട് അതിന്റെ പേരില്‍ ഉപകഥകളും നിറം പിടിപ്പിച്ച നുണകളും പ്രചരിപ്പിച്ചു. എങ്ങനെയെങ്കിലും ബി. ഡി. ജെ. എസ്സിനേയും ബി. ജെ. പിയേയും തമ്മില്‍ തെററിക്കണം. ചെങ്ങന്നൂരില്‍ എന്‍. ഡി. എ വിജയിച്ചാല്‍ കോണ്‍ഗ്രസ്സിന് ത്രിപുരയിലെ ഗതിവരുമെന്ന് അവര്‍ക്കറിയാം. ബി.ജെ.പി-ബി.ഡി.ജെ.എസ് ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനെ തകര്‍ക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് ഉമ്മന്‍ചാണ്ടിക്കു നല്ല ബോധ്യമുണ്ട്. കോട്ടയം വാര്‍ത്ത കോഴിക്കോടുനിന്ന് കൊടുപ്പിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്ന് കരുതരുത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചാടിക്കേറി നവമാധ്യമങ്ങളില്‍ വികാരപ്രകടനം നടത്തുന്നവര്‍ ഓര്‍ക്കുക ഇക്കൂട്ടരുടെ കെണിയിലാണ് നിങ്ങള്‍ വീഴുന്നതെന്ന്.

NO COMMENTS