പ്രതിദിനം 10,000 രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി നിര്‍ത്തും

179

തിരുവനന്തപുരം• 10,000 രൂപയില്‍ താഴെ പ്രതിദിന വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ കെഎസ്‌ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം ഡിപ്പോകള്‍ക്കു നിര്‍ദേശം നല്‍കി. വനമേഖല ഉള്‍പ്പെടെ മറ്റു സേവനങ്ങളില്ലാത്ത മേഖലകളില്‍ വരുമാനം നോക്കാതെ സര്‍വീസ് നടത്തും. നഷ്ടത്തിലോടുന്നവയ്ക്കു പകരം പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങും. കെഎസ്‌ആര്‍ടിസിയുടെ സാമ്ബത്തികപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ധനവും ജീവനക്കാരുടെ ശമ്ബളവും ഉള്‍പ്പെടെ ഒരു ബസിന് ദിവസം 7800 രൂപ ചെലവുവരുന്നുണ്ട്. ഡീസലിനു മാത്രം ശരാശരി ചെലവ് 4500 രൂപയാണ്. നേരത്തെ പ്രതിദിനവരുമാനമായി കെഎസ്‌ആര്‍ടിസി നിശ്ചയിച്ചിരുന്ന മിനിമം തുക 7000 രൂപയായിരുന്നു. ജീവനക്കാര്‍ അനധികൃതമായി ഹാജരാകാതിരിക്കുന്നതുമൂലം സര്‍വീസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം 300 ബസുകളാണ് ജീവനക്കാരില്ലാതെ മുടങ്ങിയത്. അനധികൃതമായി ഹാജരാകാതിരുന്ന 17 ജീവനക്കാരെ പുറത്താക്കി. രണ്ടും മൂന്നും വര്‍ഷങ്ങളായി ജോലിക്കെത്താത്തവരും ഇക്കൂട്ടത്തിലുണ്ട്. കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കാനുള്ള നടപടി ഫലം കണ്ടുതുടങ്ങി. കട്ടപ്പുറത്തായിരുന്ന നൂറോളം ബസുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരത്തിലിറങ്ങി. ഇതോടെ വരുമാനം അഞ്ച് കോടിയില്‍ നിന്ന് 5.2 കോടിയായി. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടര്‍ക്കു പകരം കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കും.
ജിപിഎസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ട്രെയിനുകളുടെ മാതൃകയില്‍ ബസുകള്‍ എവിടെ എത്തിയെന്ന് അറിയാന്‍ യാത്രക്കാര്‍ക്കു കഴിയും. ടിക്കറ്റിനു പകരം എറണാകുളത്ത് സ്വകാര്യ ബസുകളില്‍ നടപ്പാക്കിയ മാതൃകയില്‍ സ്ഥിരം യാത്രികര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തും. തിരുവനന്തപുരത്തു സ്ത്രീ യാത്രികര്‍ക്കായി പ്രത്യേക ബസ് സര്‍വീസുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

NO COMMENTS

LEAVE A REPLY