ബാബുവിനെതിരായ വിജിലന്‍സ് കേസ് പൂഴ്ത്തിയത് എസ്പി നിശാന്തിനി

199

കൊച്ചി: കെ ബാബുവുള്‍പ്പെടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചതായി വിജിലന്‍സിന്റെ കണ്ടെത്തല്‍. എറണാകുളം വിജിലന്‍സ് എസ്പി ആയിരുന്ന ആര്‍ നിശാന്തിനിയടക്കമുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകള്‍ പൂഴ്ത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വിജിലന്‍സിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ ആഭ്യന്തര ഓഡിറ്റിങ്ങിലിലാണ് സര്‍ക്കാര്‍-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ പുറത്തായത്.മന്ത്രി കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്ബാദനകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ അന്വേഷണ ഉത്തരവ് അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന ആര്‍ നിശാന്തിനി പൂഴ്ത്തിയതായാണ് കണ്ടെത്തല്‍.കഴിഞ്ഞ ഫെബ്രുവരി കെ ബാബുവിനെതിരെ പരാതി വരുന്നത്. ഫെബ്രുവരി അഞ്ചിന് വിജിലന്‍സ് ഡയറക്ടര്‍ ബാബുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് നിശാന്തിനിയടക്കമുള്ള ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയെന്നാണ് കണ്ടെത്തല്‍. കോടതി ഇടപെടലിലൂടെയാണ് ഫെബ്രുവരി അഞ്ചിന് വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ ഉത്തരവിറങ്ങിയത്.
എന്നാല്‍ പിന്നീട് അന്വേഷണമോ, പരിശോധനകളോ നടന്നില്ല. ബാബുവുള്‍പ്പെടുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടന്ന 14 അന്വേഷണങ്ങളാണ് ഇത്തരത്തില്‍ പല രീതിയില്‍ അട്ടിമറിക്കപ്പെട്ടത്. ജൂണ്‍ 24ന് കെ ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവുണ്ടായി.
സന്നദ്ധ സംഘടനകളുടെ ഉള്‍പ്പെടെ അഞ്ചുപരാതികളാണ് ബാബുവിനെതിരെ ലഭിച്ചിരുന്നത്. ബാബുവിനെ പത്തുബാറുകളില്‍ ഓഹരിയുണ്ടെന്നതടക്കം ഗുരതര ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് അന്വേഷണം വന്നാല്‍ അത് തിരിച്ചടിയാകുമെന്ന് ഭയന്ന ഉന്നത രാഷ്ട്രീയ ഇടപെടലിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമായാണ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതെന്നാണ് വിവരം.
മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ വന്നതോടെ വിജിലന്‍സിന്റെ ഒരു വിഭാഗത്തെ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരമൊരു ഉത്തരവിറക്കിയതും അന്വേഷണം അട്ടിമറിക്കുന്നതിന്‍രെ ഭാഗമായാണെന്നാണ് വിവരങ്ങള്‍.
മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ എംഎല്‍എമാര്‍, എംപിമാര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓഫിസുകളിലും വീടുകളിലും നടത്തുന്ന പരിശോധനയുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കി ഉത്തരവിറക്കിയത് ജനുവരി 27നാണ്. പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചിരുന്നു.
എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെ ഭാര്യ കൂടിയാണ് വിജിലന്‍സ് എസ്പിയുടെ ചുമതലയുണ്ടായിരുന്ന ആര്‍ നിശാന്തിനി. ഇപ്പോള്‍ തൃശൂര്‍ റൂറല്‍ എസ്പിയുടെ ചുമതലയാണ് നിശാന്തിനിക്ക്. വിജിലന്‍സ് കേസുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ നിശാന്തിനിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY