റെയ്ഡും കേസും പകപോക്കലെന്ന് മുൻ മന്ത്രി കെ.ബാബു

206

കൊച്ചി ∙ തനിക്കെതിരായ വിജിലൻസ് കേസിനു പിന്നിൽ പകപോക്കലെന്ന് മുൻ മന്ത്രി കെ.ബാബു. വിജിലൻസിന്റെ എഫ്ഐആറിൽ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തേനിയിൽ തനിക്ക് 120 ഏക്കർ സ്ഥലമുണ്ടെന്നു പറയുന്നത് ശരിയല്ല. 2008 നവംബർ 3–ാം തിയതി മകളുടെ ഭർത്തൃപിതാവ് വാങ്ങിയതാണ് അത്. പിന്നീട് അദ്ദേഹം അത് വിൽക്കുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബർ 9–ാം തിയതിയാണ് മകളുടെ വിവാഹം നടന്നത്. ഇതിനു മുൻപേ ഈ സ്ഥലം വിറ്റതാണ്. പിന്നെ എങ്ങനെയാണ് ഈ സ്ഥലം എന്റെ പേരിലുള്ളതാവുക.

ബെനാമികൾ എന്ന പേരിൽ പറഞ്ഞ ആളുകളെ അറിയുകപോലും ഇല്ല. എഫ്ഐആറിൽ പറയുന്ന തൃപ്പൂണിത്തുറയിലെ മോഹനന്റെ ബേക്കറിക്കട ഉദ്ഘാടനം ചെയ്തത് താനാണ്. പക്ഷെ അദ്ദേഹവുമായി അല്ലാതെയുള്ള ബന്ധമൊന്നുമില്ല.

ബാബുറാം എന്നു പറയുന്ന വ്യക്തി യൂത്ത് കോൺഗ്രസ് ഭാരവാഹിയാണ്. അങ്ങനെ മാത്രമേ അദ്ദേഹത്തെ അറിയൂ. ഒരിക്കലും റിയൽ എസ്റ്റേറ്റ് ബന്ധമില്ല. ഇനി ഉണ്ടാവുകയുമില്ല. സംസ്ഥാനത്തിന് പുറത്ത് യാതൊരു നിക്ഷേപവും ഇല്ല.

മന്ത്രിയായതിനുശേഷമോ അതിനു മുൻപോ സ്വത്ത് സ്വന്തമാക്കിയിട്ടില്ല. മരുമകന്റെ പിതാവിന്റെ പേരിൽ ബെൻസ് കാറ് വാങ്ങിയെന്നും അത് വിറ്റുവെന്നും ഉള്ള ആരോപണത്തിനും ബാബു മറുപടി പറഞ്ഞു. മരുമകന്റെ കുടുംബം പരമ്പരാഗതമായി ബിസിനസുകാരാണ്. അവർ കാറുവാങ്ങി പിന്നീട് വിറ്റു. ഇതിൽ എനിക്ക് എന്താണ് കാര്യം.

ഒരു സ്റ്റീൽ കമ്പനിയുമായും യാതൊരു ബന്ധവുമില്ല. കൃത്യമായി ഇൻകം ടാക്സ് റിട്ടേൺ നൽകിയിട്ടുണ്ട്. ഇവിടെയുള്ള ഏതെങ്കിലും നിരപരാധികളെ ബെനാമിയാക്കി ചിത്രീകരിച്ചാൽ വിലപോകില്ല. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിൽ കെട്ടിവച്ചാല‍് എങ്ങനെയാണ് ശരിയാവുക. അനധികൃതമായി ഒരു സ്വത്തും ഇല്ല. വീട്ടിൽ നിന്നും പിടിച്ച ഒന്നരലക്ഷം രൂപ ദൈനംദിന ആവശ്യത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY