ജനനി സ്‌നേഹസംഗമം നവംബര്‍ ഒന്നിന്

117

കോഴിക്കോട് : ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തി ക്കുന്ന ‘ജനനി’ പദ്ധതി കുടുംബാംഗങ്ങളുടെ സ്‌നേഹസംഗമം നവംബര്‍ ഒന്നിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ സാംബശിവറാവു മുഖ്യാതിഥിയാകും. ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ ജമുന മുഖ്യ പ്രഭാഷണം നടത്തും. ജനനി പദ്ധതി കണ്‍വീനര്‍ ഡോ. എസ് സുനില റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വന്ധ്യത നിവാരണത്തിന് ലളിതവും ചെലവ് കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതും സമഗ്രവുമായ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജനനി. ഈ പദ്ധതി പ്രകാരം ചുരുങ്ങിയ കാലയളവിനുള്ളില്‍ നല്‍കിയ ചികിത്സയുടെ ഫലമായി, ജില്ലയില്‍ 291 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമാവുകയും 182 കുട്ടികള്‍ ജനിക്കുകയും ചെയ്തു. പദ്ധതിയുടെ വിജയം ആഘോഷിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുഞ്ഞുങ്ങള്‍ ഉണ്ടായ കുടുംബം മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും കുടുംബ സംഗമം കൂടിയാവും ജനനി സ്നേഹസംഗമം. ഐവിഎഫ്, ഐസിഎസ് ഐ തുടങ്ങിയ ചെലവേറിയ പല ചികിത്സകളും നടത്തിയിട്ടും ഫലമുണ്ടാകാത്തവരും സ്ത്രീ പങ്കാളിയ്ക്ക് 40 വയസ്സിന് മുകളിലുള്ളവരും 10 വര്‍ഷത്തിന് മുകളില്‍ ദാമ്പത്യ ജീവിതം പിന്നിട്ടവരും ജനനി പദ്ധതിയിലൂടെ കുട്ടികളുണ്ടായ വരും ഉള്‍പ്പെടും.

ചികിത്സ തേടിയ ദമ്പതികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ് സമ്മാനങ്ങളും മറ്റും നല്‍കി ജില്ലാ പഞ്ചായത്ത് വേറിട്ട പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് ഡോ. വി അബ്ദുസ്സലാം, ജനനി പദ്ധതി കണ്‍വീനര്‍ ഡോ. എസ് സുനില, മെഡിക്കല്‍ ഓഫീസര്‍ ഡോ. എം റീന, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ടി വി ശ്രീലേഖ, സീതാലയം കണ്‍വീനര്‍ ഡോ. എസ് ബിന്ദു എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

NO COMMENTS