ഐടിഐ ഗ്രേഡിംഗില്‍ ഇന്‍സ്ട്രക്ടർ പരിശീലനവും വിദ്യാഭ്യാസ ഗ്രാന്റും : മന്ത്രി ടി പി രാമകൃഷ്ണന്‍

202

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി ഐകളുടെ മികവ് നിര്‍ണയിക്കുന്നതിനുള്ള ഗ്രേഡിംഗില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലനവും വിദ്യാഭ്യാസ ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിലെ കാര്യക്ഷമതയും കൂടി മാനദണ്ഡമാക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി പി രാമകൃഷ്ണന്‍. പല പ്രൈവറ്റ് ഐ ടി ഐകളിലും എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്.

ഇത് പരിഹരിക്കുന്നതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകു്പ്പുമായി ബന്ധപ്പട്ട് അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ സ്ഥാപനങ്ങളും പരിശോധിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടോ എന്ന് വ്യാവസായിക പരിശീലനവകുപ്പ് വകുപ്പ് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

1995 മുതല്‍ പല സ്വകാര്യ ഐ ടി ഐകളിലും ഗ്രാന്റ് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാനേജ്‌മെന്റുകളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു കുട്ടികളുടെ പഠനനിലവാരം കാലികമായി ഉയര്‍ത്തുന്നതിനാണ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിവരുന്നത്. പരിശീലനപരിപാടികളില്‍ ഹാജരാകാത്തവരെ പഠിപ്പിക്കാന്‍ യോഗ്യതയില്ലാത്തവരായി കണക്കാക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ല . ഒരു സ്ഥാപനത്തെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നതിന് മാത്രമല്ല ഗ്രേഡിംഗ സംസ്ഥാനത്തെ മുഴുവന്‍ ഐടിഐകളേയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനാണ് ഇത്തരത്തിലൊരു സംവിധാനം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. വകുപ്പ് കര്‍ശനമായ പരിശോധനകള്‍ നടത്തിവേണം ഗ്രേഡിംഗ് പൂര്‍ത്തിയാക്കേണ്ടത്. ന്യൂനതകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്രളയകാലത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ നൈപുണ്യ കര്‍മ്മസേന സ്ഥിരം സംവിധാനമായി നിലനിര്‍ത്തും. ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി നവകേരള നിര്‍മാണത്തിലും ലൈഫ് പദ്ധതി നിര്‍വഹണത്തിലും ഉപയോഗപ്പെടുത്തും. കൂടാതെസന്നദ്ധ സേവനം ആവശ്യമുള്ള മേഖലകളില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതരത്തില്‍ സേനയെ സജ്ജമാക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്ലേസ്‌മെന്റ് സെല്ലുകള്‍ വഴി തൊഴില്‍ മേളയ്ക്ക് ശേഷമുള്ള തുടര്‍നടപടികള്‍ വിലയിരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതുതായി ആരംഭിച്ച ഐടിഐകളിലെ എസ് സി വി ടി ട്രേഡുകള്‍ക്ക്്് കൗണ്‍സില്‍ അംഗീകാരം നല്‍കി. യോഗത്തില്‍ ബി സത്യന്‍ എം എല്‍ എ, തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ്, എംപ്ലോയ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ എസ് ചന്ദ്രശേഖരന്‍, വ്യാവസായിക പരിശീലനവകുപ്പ് ഡയറക്ടര്‍ പി കെ മാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS