ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം

207

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം. കളി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യക്ക് 339 റണ്‍സിന്റെ ലീഡായി. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിട്ടുണ്ട്. 39 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും 8 റണ്‍സുമായി ഭുവനേശ്വര്‍ കുമാറുമാണ് ക്രീസില്‍.രണ്ടാം ഇന്നിങ്സില്‍ മൂന്നക്കം കടക്കും മുമ്ബ് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് രോഹിത് ശര്‍മ്മയുടെ ബാറ്റിങ്ങാണ്. 132 പന്തില്‍ ഒമ്ബത് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്ബടിയോടെ രോഹിത് 82 റണ്‍സാണെടുത്തത്.65 പന്തില്‍ 45 റണ്‍സുമായി വിരാട് കോലിയും രോഹിത് ശര്‍മ്മക്ക് പിന്തുണ നല്‍കി. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും മിച്ചല്‍ സാന്റ്നറുമാണ് ന്യൂസിലന്‍ഡിന്റെ ബൗളിങ് നിരയില്‍ തിളങ്ങിയത്. കഴിഞ്ഞ ഇന്നിങ്സിലും ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.നേരത്തെ ഏഴിന് 128 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിന് 76 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. 204 റണ്‍സിന് ന്യൂസിലന്‍ഡിനെ പുറത്താക്കി ബൗളര്‍മാര്‍ ഇന്ത്യക്ക് 112 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നല്‍കി.അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ന്യൂസിലന്‍ഡിനെ കുറഞ്ഞ റണ്‍സിന് പുറത്താക്കിയത്. ആദ്യ ഇന്നിങ്സില്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്ത് പകര്‍ന്നത്.

NO COMMENTS

LEAVE A REPLY