ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 26 ലക്ഷം വോട്ടര്‍മാര്‍.

181

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 26 ലക്ഷം വോട്ടര്‍മാര്‍. ജില്ലയിലെ 2715 പോളിങ് സ്‌റ്റേഷനുകളിലായാണ് ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 26,54,470 സമ്മതിദായകര്‍ ജില്ലയിലുണ്ട്. ഇതില്‍ 13,95,804 പേര്‍ സ്ത്രീകളും 12,58,625 പേര്‍ പുരുഷന്മാരും 41 പേര്‍ ട്രാന്‍സ്ജെന്റേഴ്സുമാണ്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്ന നടപടികളും പുരോഗമിക്കുന്നു.

ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലായി 2,715 പോളിങ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും കളക്ടര്‍ അറിയിച്ചു.
പൂര്‍ണമായും വിവിപാറ്റ് ഉപയോഗിച്ചാകും ജില്ലയില്‍ വോട്ടെടുപ്പ് നടത്തുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും പരിചയപ്പെടുത്തുന്നതിന് പോളിങ് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

1209 പോളിങ് കേന്ദ്രങ്ങളിലായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോധവത്കരണ പരിപാടിയും മോക് പോളിങും നടത്തിയത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഐ.ഐ.എസ്.ടി, ടെക്നോപാര്‍ക്ക്, വി.എസ്.എസ്.സി, പാങ്ങോട് മിലിറ്ററി ക്യാംപ് എന്നിവിടങ്ങളിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിനു പുറമേ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടം ഒരുക്കിയ വോട്ടുവണ്ടി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെമ്ബാടും പര്യടനം നടത്തും.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ട ആദ്യഘട്ട പരിശീലനവും ജില്ലയില്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 18 നോഡല്‍ ഓഫിസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുക. ഓരോ നോഡല്‍ ഓഫിസര്‍ക്കു കീഴിലും പ്രത്യേക ടീം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വിവിധതലങ്ങളിലുള്ള പരിശീലന പരിപാടികളും നടന്നു.

തെരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയുള്ള സെക്ടറല്‍ ഓഫിസര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. എ.ആര്‍.ഒ, ഇ.ആര്‍.ഒ. തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നതിനു നിയോഗിക്കുന്ന മാസ്റ്റര്‍ ട്രെയ്നേഴ്സിന്റെ പരിശീലന ക്ലാസുകളും നടന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലാ പൊലീസ് മേധാവിയുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി.

NO COMMENTS