സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ

156

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സെമെന്റിനും പലിശ രഹിത ആരോഗ്യ വായ്പക്കും പകരമാണ് ഇന്‍ഷുറന്‍സ് പദ്ധതി. പത്താം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ​മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ്, പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ്, പലിശ രഹിത ചികിത്സാ പദ്ധി എന്നിവയ്ക്ക് പകരമാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി. മൂന്നു പദ്ധതികള്‍ക്കുമായി 230 കോടി രൂപ സര്‍ക്കാര്‍ ഇപ്പോള്‍ ചിലവാക്കുന്നുണ്ട്. പുതിയ പദ്ധതിയോടെ സര്‍ക്കാരിന് ഈയിനത്തിലുള്ള ബാധ്യത കുറയുമെന്നാണ് വിലയിരുത്തല്‍. ജീവനക്കാരില്‍ നിന്നും ഇന്‍ഷുറന്‍സ് പദ്ധതിക്കായി പ്രതിമാസം 300 രൂപ ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ ഇനി ഇന്‍ഷുറന്‍സിനായി സര്‍ക്കാര്‍ അടയ്ക്കും. പദ്ധതി നടപ്പിലായാല്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അംഗീകൃത ആശുപത്രികളില്‍ നിന്നും സൗജന്യമായി ചികിത്സ തേടാം. ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ തീരുമാനത്തെ ജീവനക്കാര്‍ ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്. കിടത്തി ചികിത്സ വിഭാഗത്തില്‍ അല്ലാത്തവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പ്രകാരം ഇന്‍ഷുററസ് കമ്പനികളില്‍ നിന്നും അക്ഷേപ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചികിത്സക്ക് ചെലവാകുന്ന പണം തിരികെ നല്‍കുന്ന റീ ഇംപേഴ്സ്മെന്റ് പദ്ധതി തുടരും.

NO COMMENTS

LEAVE A REPLY