പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

15

തിരുവനന്തപുരം: കോവിഡ് തീവ്രരോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.പഞ്ചായത്ത് വകുപ്പിനെ അവശ്യസർവീസായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ വകുപ്പിന്റെ സേവനം തടസ്സപ്പെടാതെ ജനങ്ങളിലെത്തിക്കാനാണ് മാർഗനിർദേശങ്ങൾ.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏപ്രിൽ 27 മുതൽ ഒരുമാസ കാലയളവിലേക്ക് ഓഫീസ്, രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്തവിധം ജീവനക്കാരുടെ ആവശ്യകത ഉറപ്പാക്കി ടേണുകളായി തിരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കണം.
വകുപ്പിലെ എല്ലാ ഓഫീസുകളിലും ജൂനിയർ സൂപ്രണ്ട്/ ഹെഡ് ക്ലർക്ക് തസ്തികയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ‘കോവിഡ് പ്രോട്ടോക്കോൾ ഓഫീസർ’ ആയി ഓഫീസ് മേലധികാരി ചുമതലപ്പെടുത്തണം.

പ്രത്യേക സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽനിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ഈ ഗ്രാമപഞ്ചായത്തുകളിലേക്ക് ജീവനക്കാരെ വിന്യസിക്കണം.

ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ ആരംഭിച്ചിട്ടുള്ള സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി കളുടെ മേൽനോട്ട ചുമതല അസി: സെക്രട്ടറി, ഹെഡ് ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് വഹിക്കണം.ഡ്യൂട്ടിയിലുള്ള ജീവനക്കാർ എസ്.എം.എസ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ജീവനക്കാർ ശരിയായ രീതിയിൽ എൻ 95/ സർജിക്കൽ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ജീവനക്കാർ ഉപകരണങ്ങൾ കൃത്യമായി സാനിറ്റൈസ് ചെയ്ത് മാത്രം ഉപയോഗിക്കണം. ജീവനക്കാർ രണ്ടുമണിക്കൂർ ഇടവിട്ട് കൈകൾ സാനിറ്റൈസ് ചെയ്യണം. ജീവനക്കാർ ഹസ്തദാനം ചെയ്യുന്നതും ആഹാരം, പാത്രങ്ങൾ എന്നിവ പങ്കുവെക്കുന്നതും ഒഴിവാക്കണം.ടെലിഫോൺ കോൾ അറ്റൻറ് ചെയ്യുന്ന ജീവനക്കാർ ശരിയായ രീതിയിൽ കൈകൾ സാനിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഇ-മെയിൽ മുഖേനയും ഓൺലൈനായും അയക്കുന്നതിനാവശ്യമായ അറിയിപ്പ് പൊതുജനങ്ങൾക്ക് നൽകണം. ഓഫീസ് ഇ-മെയിൽ മേൽവിലാസം, ഓൺലൈൻ വെബ് വിലാസങ്ങൾ എന്നിവ പരസ്യപ്പെടുത്തണം.

സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നൽകാൻ നടപടി വേണം. ഓഫീസിലെത്തുന്ന പൊതുജനങ്ങൾ എസ്.എം.എസ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്രണ്ട് ഓഫീസിലൂടെ മാത്രം സേവനങ്ങൾ നൽകണം.ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ രോഗപ്രതിരോധ നടപടികൾക്ക് മുൻതൂക്കം നൽകി അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ മാത്രം നൽകാൻ നടപടി സ്വീകരിക്കണം.

അസുഖബാധിതരായ ജീവനക്കാർക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം. ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദർശനം ആവശ്യമായി വന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഡ്യൂട്ടിക്ക് ശേഷം ജീവനക്കാർ വീടുകളിൽ കോവിഡ് മാനദണ്ഡപ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
ജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരമുള്ള നടപടികൾ സ്വീകരിച്ച് വിവരം ഓഫീസ് മേലധികാരിയെ അറിയിക്കണം.

കോവിഡ് രോഗപ്രതിരോധം, സി.എഫ്.എൽ.ടി.സി/ ഡി.സി.സി/ സി.എസ്.എൽ.ടി.സി എന്നിവയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാർ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉണ്ടെന്ന് പെർഫോമൻസ് ഓഡിറ്റ് വിഭാഗവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

NO COMMENTS