നൂറു ദിവസത്തിനുള്ളിൽ 100 പദ്ധതികളുമായി സംസ്ഥാന സർക്കാർ

68

തിരുവനന്തപുരം : അടുത്ത 100 ദിവസങ്ങളിൽ പൂർത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കർമപദ്ധതി ഓണ സന്ദേശ ത്തോടൊപ്പം ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. നൂറുദിവസത്തിനുള്ളിൽ നൂറ് പദ്ധതികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
വികസന പ്രവർത്തനങ്ങൾക്ക് അവധി നൽകുന്നില്ലെന്നും ഇനിയുള്ള ദിവസങ്ങളിലും കോവിഡ് ശക്തമായി തുടരുമെന്നതിനാൽ പരമാവധി സമാശ്വാസ സഹായങ്ങൾ ജനങ്ങൾക്ക് നേരിട്ട് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

റേഷൻ കടകൾ വഴി സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാൽ സാധാരണക്കാരായ മനുഷ്യർക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങൾ എത്തിക്കും. ഒരാളും പട്ടിണികിടക്കാൻ പാടില്ല. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം.

സാമൂഹ്യക്ഷേമ പെൻഷൻ നൂറു രൂപ കൂടി വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രകടനപത്രികയിൽ പറഞ്ഞിരുന്നതുപോലെ ആദ്യം 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ 1000 രൂപയാക്കിയിരുന്നു. പിന്നീടത് 1300 രൂപയായും വർധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ നൂറു രൂപ കൂടി വർധിപ്പിച്ച് 1400 ആക്കുന്നത്. 38 ലക്ഷം ഗുണഭോക്താക്കൾ എന്നത് 58 ലക്ഷമായി. എല്ലാ മാസവും ഇനി പെൻഷൻ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. സർക്കാർ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയവയിൽ വലിയ കുതിപ്പാണ് സർക്കാർ കൈവരിച്ചിട്ടുള്ളത്. പകർച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണൽ ഹെൽത്ത് മിഷൻ വഴി 9,768 ആരോഗ്യപ്രവർത്തകരെ നിയമിച്ചു. ഇതിനു പുറമെ 1200 ഹൗസ് സർ•ാരെയും 1152 അഡ്‌ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഇനിയും ആവശ്യം വന്നാൽ അടുത്ത 100 ദിവസത്തിനുള്ളിൽ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കും. ഫസ്റ്റ്‌ലൈൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയർത്തും.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂർണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സർക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളിൽ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളിൽ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും. മെഡിക്കൽ കോളേജ്/ ജില്ലാ/ ജനറൽ/ താലൂക്ക് ആശുപത്രികളുടെ ഭാഗമായ 24 പുതിയ കെട്ടിടങ്ങൾ പൂർത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, 9 സ്‌കാനിംഗ് കേന്ദ്രങ്ങൾ, 3 പുതിയ കാത്ത് ലാബുകൾ, 2 ആധുനിക ക്യാൻസർ ചികിത്സാ സംവിധാനങ്ങൾ എന്നിവ പൂർത്തീകരിക്കും.

2021 ജനുവരിയിൽ വിദ്യാലയങ്ങൾ സാധാരണഗതിയിൽ തുറന്നുപ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് ഒരു വർഷക്കാലം വിദ്യാലയ അന്തരീക്ഷത്തിൽ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂൾ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേൽക്കും.
500 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിർമാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിർമിക്കുന്ന 35 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ ചെലവിൽ പണി തീർക്കുന്ന 14 സ്‌കൂൾ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂൾ കെട്ടിടങ്ങളുടെയും പണി പൂർത്തിയാകും. 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എൽപി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകൾ തുറക്കുമ്പോൾ 11,400 സ്‌കൂളുകളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കും.

ഫസ്റ്റ്‌ബെൽ ഓൺലൈൻ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നൽകിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പുകൾ എത്തിക്കാനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളിൽ വിതരണം ആരംഭിക്കും.

18 കോടി രൂപയുടെ ചെങ്ങന്നൂർ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്‌സുകൾ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകൾ സെപ്തംബർ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുൾകലാം സർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതൽമുടക്കിൽ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർമിക്കുന്ന കെട്ടിടങ്ങൾ പൂർത്തീകരിക്കും.
100 ദിവസത്തിനുള്ളിൽ കോളേജ്, ഹയർ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 ദിവസത്തിനുള്ളിൽ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകും. പ്രാദേശിക സഹകരണ ബാങ്കുകൾ, കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയായിരിക്കും മുഖ്യ ഏജൻസികൾ. ഒരു പ്രത്യേക പോർട്ടലിലൂടെ ഓരോ ഏജൻസികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കും.

ഈ സർക്കാർ നാലുവർഷം കൊണ്ട് 1,41,615 പേർക്ക് തൊഴിൽ നൽകി. ഇതിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ല.

പിഎസ്സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സ്‌പെഷ്യൽ റൂൾസ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ സൃഷ്ടിക്കും.നിയമനം പിഎസ്സിയെ ഏൽപ്പിച്ചാലും സ്‌പെഷ്യൽ റൂൾസിന്റെ അപാകം മൂലം ഉദ്ദേശ്യം പൂർത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കു എന്നത് ഉദ്യോഗാർത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷ്യൽ റൂൾസിന് അവസാനരൂപം നൽകും. ടാസ്‌ക്ക് ഷോഴ്‌സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബിൽഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുള്ള ഗ്രാമീണ റോഡുകൾക്കും തുടക്കം കുറിക്കും.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകൾ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റർ കെഎസ്ടിപി റോഡുകൾ, കുണ്ടന്നൂർ, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങൾ എന്നിവയും ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടർ നൽകിയ 41 കിഫ്ബി പദ്ധതികൾ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂർ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂർ, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂർ-കിളിമാനൂർ റോഡ്, ഇലഞ്ഞിമേൽ ഹരിപ്പാട്, നന്ദാരപ്പടവ് ചേവാർ ഹിൽ ഹൈവേ റീച്ച് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. സ്റ്റേഡിയങ്ങൾ, മോഡൽ റെസിഡന്റ്ഷ്യൽ സ്‌കൂളുകൾ, പ്രീ-മെട്രിക് ഹോസ്റ്റലുകൾ തുടങ്ങിയവയും ഇതിൽപ്പെടുന്നുണ്ട്.

കോവളം ബേക്കൽ ജലപാതയുടെ 590 കിലോമീറ്ററിൽ 453 കിലോമീറ്റർ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പിൽ പാലങ്ങളും പൂർത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി, സെയ്ഫ് കേരള കൺട്രോൾ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസൽ, രണ്ട് കാറ്റമറൻ ബോട്ടുകൾ, രണ്ട് വാട്ടർ ടാക്‌സികൾ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോർട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.
വയനാട് തുരങ്കം റൂട്ടിന് കൊങ്കൺ റെയിൽ കേർപ്പറേഷൻ അന്തിമ രൂപം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇൻവെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിർവഹണച്ചുമതല കൊങ്കൺ റെയിൽവേയ്ക്കാണ്. തുരങപാത യാഥാർത്ഥ്യമാക്കുന്നതിനുള്ള നിർണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉൽപ്പാദനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്‌നമായി ഉയർന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏർപ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്താനും കൃഷിക്കാരിൽ നിന്നും സംഭരിക്കാനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാർക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നൽകും. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മിച്ച പഞ്ചായത്തുകളിൽ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോൾ വ്യാപാര നഷ്ടം ഉണ്ടായാൽ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാൻ ഫണ്ടിൽ നിന്നും നൽകുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. കരട് രൂപരേഖ ചർച്ചയ്ക്കുവേണ്ടി സെപ്തംബർ രണ്ടാംവാരത്തിൽ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാർഷിക കലണ്ടർ പ്രകാശിപ്പിക്കും. 13 വാട്ടർഷെഡ്ഡ് പദ്ധതികൾ പൂർത്തീകരിക്കും.

500 ടെക്‌നീഷ്യൻമാരുടെ പരിശീലനം പൂർത്തിയാക്കി 500 കേന്ദ്രങ്ങളിൽക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും. കേരള ചിക്കൻ 50 ഔട്ട്‌ലറ്റുകൾകൂടി തുടങ്ങും.

മൺറോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും. 250 തദ്ദേശഭരണ സ്ഥാപനങ്ങൾ സമ്പൂർണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത 100 ദിവസത്തിനുള്ളിൽ കയർ ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവൽകൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയിൽ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവൽകൃത മേഖലയിൽ ശരാശരി 500 രൂപയായി ഉയരും.

കശുവണ്ടി മേഖലയിൽ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോർപ്പറേഷൻ, കാപ്പക്‌സ് എന്നിവിടങ്ങളിൽ തൊഴിൽ നൽകും. പനമ്പ്, കയർ കോമ്പോസിറ്റ് ബോർഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കും.

ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ സംരക്ഷണ ഭിത്തികളുടെ നിർമാണം ആരംഭിക്കും. 35 കിലോമീറ്റർ തീരദേശ കടൽഭിത്തി നിർമാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂർത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിർമാണം ആരംഭിക്കും. പുനർഗേഹം പദ്ധതിയിൽ 5000 പേർക്ക് ധനസഹായം നൽകും. മത്സ്യഫെഡ്ഡിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ചെത്തി ഹാർബറിനും തീരദേശ പാർക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും 60 മത്സ്യ മാർക്കറ്റുകളുടെയും പുനർനിർമ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്ക് താമസസൗകര്യം ഏർപ്പെടുത്തുന്ന ഗസ്റ്റ് വർക്കർ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇൻ കേരള ഉദ്ഘാടനം ചെയ്യും.

കുടിവെള്ളം ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസർകോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂർ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി വണ്ടൂർ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങൾ, പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര ആലനല്ലൂർ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികൾ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകൾക്ക് കുടിവെള്ള കണക്ഷൻ നൽകും.
കോതമംഗലം, ചാലക്കുടി, കലൂർ എന്നീ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനുകൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യും. പുഗലൂർ-മാടക്കത്തറ ഹൈവോൾട്ടേജ് ഡിസി ലൈൻ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവിൽ നടക്കും.
ഒറ്റപ്പാലം പ്രതിരോധ പാർക്ക്, പാലക്കാട്ടെയും ചേർത്തലയിലെയും മെഗാഫുഡ് പാർക്കുകൾ എന്നിവ തുറക്കും. കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകൾ, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവൽക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കൽ ഡിവൈസ് പാർക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാർക്ക്, കുണ്ടറ സിറാമിക്‌സിൽ മൾട്ടി പർപ്പസ് പാർക്ക്, നാടുകാണി ടെക്സ്റ്റയിൽ പ്രോസസിംഗ് സെന്റർ എന്നിവയുടെ നിർമാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികൾ 100 ദിവസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. ഇതിൽ വേളി മിനിയേച്ചർ റെയിൽവേ, വെള്ളാളർ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെർമിനൽ, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കൾച്ചറൽ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉൾപ്പെടുന്നു.

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പൽ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂൾ തുറന്നുകൊടുക്കും.കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പൻ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയിൽ ആദ്യത്തേതായി കയർ യാൺ മ്യൂസിയം പൂർത്തിയാകും. എറണാകുളം ടി കെ പത്മിനി ആർട്ട് ഗാലറിയുടെ നിർമാണം ആരംഭിക്കും.

ശബരിമലയിൽ 28 കോടി രൂപയുടെ മൂന്നു പദ്ധതികൾ പൂർത്തീകരിക്കും. നിലയ്ക്കലെ വാട്ടർ ടാങ്ക് നിർമാണം ആരംഭിക്കും.പട്ടികജാതി മേഖലയിൽ 6000 പഠനമുറികൾ, 1000 സ്പിൽ ഓവർ വീടുകൾ, 3000 പേർക്ക് ഭൂമി വാങ്ങാൻ ധനസഹായം, 700 പേർക്ക് പുനരധിവാസ സഹായം, 7000 പേർക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകൾ, 4 ഐടിഐകൾ, 2 മോഡൽ റെസിഡന്റ്ഷ്യൽ സ്‌കൂളുകൾ എന്നിവയുടെ നവീകരണം പൂർത്തിയാക്കും. എല്ലാവിധ സ്‌കോളർഷിപ്പുകളും കുടിശികയില്ലാതെ നൽകും.

പട്ടികവർഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകൾ പൂർത്തിയാക്കി തുറക്കും. 23 പട്ടികവർഗ കോളനികളിൽ അംബേദ്ക്കർ സെറ്റിൽമെന്റ് വികസന പരിപാടി നടപ്പിലാക്കും.7027 ഭിന്നശേഷിക്കാർക്ക് കൈവല്യ പദ്ധതിക്കു കീഴിൽ സഹായം നൽകും. സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള ഈ വർഷത്തെ ഗ്രാന്റ് നവംബർ മാസം നൽകും.

ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ ഇതിനകം 2,25,750 വീടുകൾ പൂർത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തി നുള്ളിൽ 25,000 വീടുകൾ പൂർത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിർമാണം ആരംഭിക്കും.
1000 ജനകീയ ഹോട്ടലുകൾ പദ്ധതി പൂർത്തീകരിക്കും. 300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും. ഹരിത കർമ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങൾ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകളുടെ തീർപ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്‌റ്റ്വെയർ സംവിധാനം 100 ദിവസത്തിനുള്ളിൽ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യഘട്ടമായി നടപ്പാക്കും.

തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികൾ ബന്ധപ്പെട്ട മേഖലകളിൽ സൂചിപ്പിച്ചിട്ടുണ്ട്. വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തിൽ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂർണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാൻ ഫണ്ടിൽ അധികമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

15 പൊലീസ് സ്റ്റേഷനുകളും 15 സൈബർ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സർട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാർട്ട് വില്ലേജുകൾ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷൻ ഓഡിറ്റ് പൂർത്തീകരിച്ച് സോഫ്‌ട്വെയർ കുറ്റമറ്റതാക്കും.

വൻകിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിർമാണോദ്ഘാടനം നിർവഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവിൽ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ യുവാക്കൾക്ക് വിവിധ മേഖലങ്ങളിൽ നേതൃപാടവം കൈവരിക്കാൻ ആവശ്യമായ പരിശീലനം നൽകാൻ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്‌സുകൾ നടത്താൻ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാർലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളിൽ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.

100 ദിവസങ്ങൾകൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യാനാണ് സർക്കാർ പരിശ്രമിക്കുന്ന തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവർത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളിൽ അവലോകനം ചെയ്യും. സർക്കാരിന് ജനങ്ങൾക്കു നൽകാനുള്ള ഓണ സമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിതമായി പൂർത്തിയാക്കും എന്ന ഉറപ്പുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS