ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഗൗതമി

232

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമി. തന്റെ ഔദ്യോഗിക ബ്ലോഗിലാണ് ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്ത് എഴുതിയിരിക്കുന്നത്.
ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ചികിത്സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിതമായ മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്ന് ഗൗതമി തന്റെ പോസ്റ്റില്‍ പറയുന്നു. ഈ കാര്യങ്ങളെയെല്ലാം സംബന്ധിച്ച്‌ ആദ്യംമുതല്‍തന്നെ വിവരങ്ങള്‍ മൂടിവയ്ക്കപ്പെട്ടിരുന്നു. ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല.

പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആസ്പത്രിയിലെത്തിയിരുന്നെങ്കിലും ആര്‍ക്കും അവരെ നേരിട്ടു കാണുന്നതിന് അവസരം ലഭിച്ചില്ല. തമിഴ്നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രത്യേകിച്ച്‌ ഇപ്രകാരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഒരു കാരണവശാലും ചോദ്യം ചെയ്യപ്പെടാതെ പോകരുത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗൗതമി പറയുന്നു.
ജീവിത പങ്കാളിയായ കമല്‍ഹാസനുമായി പിരിയുകയാണെന്ന് ബ്ലോഗിലൂടെയാണ് ഗൗതമി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക് ടോബര്‍ 28 ന് ഗൗതമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY