ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ(ബികെയു) നേതൃത്വത്തി കർഷകരും കര്‍ഷക തൊഴിലാളികളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നു. കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകൾ തകർത്തതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസും കർഷകരും ഏറ്റുമുട്ടികൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലിൽ നിരവധി കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹിയിലെ പത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് പ്രശ്നങ്ങൾ നേരിട്ടാലും സമരവുമായി മുൻപോട്ട് പോകുമെന്ന് കർഷകർ അറിയിച്ചു. കർഷകർക്ക് ന്യായവില ഉറപ്പാക്കുക ,കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകരാണ് പങ്കെടുക്കുന്നത്. കിസാന്‍ ക്രാന്തി പദയാത്ര എന്ന പേരിലാണ് റാലി.