ഫേസ്ബുക്കിലെ പിഴവ് കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്ക് പതിനാറായിരം ഡോളര്‍ പാരിതോഷികം നല്‍കി

250

തിരുവനന്തപുരം: ഫേസ്ബുക്കിലെ പിഴവ് കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് ഫേസ്ബുക്ക് പതിനാറായിരം ഡോളര്‍ (10.73 ലക്ഷം രൂപ) പാരിതോഷികം നല്‍കി. കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അരുണ്‍ സുരേഷ് കുമാറിനാണ് പാരിതോഷികം ലഭിച്ചത്. ഫേസ്ബുക്കിലെ ആരുടെയും പേജ് പത്ത് സെക്കന്‍ഡുകൊണ്ട് സ്വന്തമാക്കി മാറ്റാന്‍ കഴിയുന്ന ബഗ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിനാണ് ഫേസ്ബുക്ക് അരുണിന് പാരിതോഷികം നല്‍കിയത്. ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനിയറിംഗ് കോളജിലെ ഏഴാം സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥിയാണ് അരുണ്‍.
ഫേസ്ബുക്കില്‍ ആരും കൈകാര്യം ചെയ്യുന്ന പേജുകള്‍ പത്തുസെക്കന്‍ഡ് സമയം കൊണ്ട് ഈ ബാഗ് ഉപയോഗിച്ച്‌ സ്വന്തം പേരിലേക്ക് മാറ്റാനും അഡ്മിന്‍ അധികാരങ്ങള്‍ സ്വന്തമാക്കാനും കഴിയുമെന്നണ് അരുണ്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് 30ന് അരുണ്‍ ഇക്കാര്യം ഫേസ്ബുക്കിനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സത്യമാണെന്ന് ബോധ്യപ്പട്ട ഫേസ്ബുക്ക് ആറു മണിക്കൂറിനുള്ളില്‍ പ്രശ്നം പൂര്‍ണ്ണമായും പരിഹരിച്ചതായും അരുണിന് മറുപടി നല്‍കിയിരുന്നു. ഫേസ്ബുക്ക് തലപ്പത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് അരുണിന് പാരിതോഷികത്തുക തീരുമാനിച്ചത്.
ഇതു മൂന്നാം തവണയാണ് ഫേസ്ബുക്കിലെ സാങ്കേതികപ്പിഴവ് അരുണ്‍ കണ്ടെത്തി നല്‍കുന്നത്. അക്കൗണ്ട് നിഷ്പ്രയാസം ഹാക്ക് ചെയ്യാന്‍ കഴിയുന്ന ബഗ് അരുണ്‍ കണ്ടെത്തി നല്‍കിയിരുന്നു. ഇതിന് ഫേസ്ബുക്ക് പതിനായിരം ഡോളര്‍ പാരിതോഷികം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലെ ബ്ലോക്കിംഗ് പ്രൈവസിയുമായി ബന്ധപ്പെട്ട ബഗ് കണ്ടെത്തിയതിന് അയ്യായിരം ഡോളറും നല്‍കിയിരുന്നു.നേരത്തെ ബഗ് കണ്ടെത്തി പ്രശ്നപരിഹാരത്തിന് സഹായിച്ചതിന് അരുണിനെ അമേരിക്കയില്‍ സിലിക്കോണ്‍വാലിയിലുള്ള ഫേസ്ബുക്ക് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. ഫേസ്ബുക്കുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുള്ള ക്ഷണമായിരുന്നു ഇത്. ഇത്തരത്തില്‍ ബഗുകള്‍ കണ്ടെത്തി പ്രശ്നപരിഹാരത്തില്‍ സഹായിച്ച നിരവധിപേരെ വന്‍ ശന്പളം നല്‍കി ഫേസ്ബുക്ക് ജോലിക്കെടുത്തിട്ടുണ്ട്.കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ് അരുണ്‍. പിതാവ് സുരേഷ് കുമാര്‍. ചിറക്കര പഞ്ചായത്ത് ഓഫീസില്‍ യുഡി ക്ലര്‍ക്കാണ്. നാഗലക്ഷ്മിയാണ് മാതാവ്. അഖില്‍ എസ് കുമാറാണ് സഹോദരന്‍.

NO COMMENTS

LEAVE A REPLY