എക്‌സൈസ് വകുപ്പ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ഇനിയും സജീവമാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

18

സംസ്ഥാനത്ത് മയക്കുമരുന്നുകളുടെയും വ്യാജമദ്യത്തിന്റെയും നിർമ്മാണവും ഉപഭോഗവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നുണ്ടെന്നും മയക്കുമരുന്ന് കാരിയർമാരാകാൻ യുവാക്കളും യുവതികളും തയ്യാറാകുന്ന പ്രവണത വർധിച്ചുവരുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ എക്‌സൈസ് വകുപ്പിന് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ജാഗ്രതയോടെയുള്ള എക്‌സൈസ് വകുപ്പിന്റെ ഇടപെടലിന്റെ ഭാഗമായി 2021 ജനുവരി മുതൽ ഒക്ടോബർ വരെ യുള്ള കാലയളവിൽ 16693 അബ്കാരി കേസുകളും, 3231 എൻ ഡി പി എസ്സ് കേസുകളും, 68733 കോട്പ കേസുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിലൂടെ 17147.7 ലിറ്റർ സ്പിരിറ്റും, 10180.6 ലിറ്റർ ചാരായവും 635586 ലിറ്റർ വാഷും 22942.7 ലിറ്റർ അന്യസംസ്ഥാന മദ്യവും 4414.4 കിലോഗ്രാം ഗഞ്ചാവും 713 ഗഞ്ചാവ് ചെടികളും 14.869 കിലോഗ്രാം ഹാഷിഷും 95.44 ഗ്രാം ബ്രൗൺ ഷുഗറും 2684.37 ഗ്രാം എം.ഡി.എം.എയും 3.21 ഗ്രാം എൽ.എസ്സ്.ഡി സ്റ്റാംപും 820.36 ഗ്രാം നാർക്കോട്ടിക് ഗുളികകളും പിടിച്ചെടുക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സാധിച്ചുവെന്നും കോട്പ പിഴ ഇനത്തിൽ 1,17,29,400 രൂപ ഈടാക്കിയതായും മന്ത്രി പറഞ്ഞു.

2021 ഒക്ടോബർ മാസത്തിൽ മാത്രമായി 1516 അബ്കാരി കേസുകളും 354 എൻ ഡി പി എസ് കേസുകളും കണ്ടെടുത്തു. ഇതിലൂടെ 375.2 ലിറ്റർ ചാരായം, 20127 ലിറ്റർ വാഷ്, 859.5 ലിറ്റർ അന്യസംസ്ഥാന മദ്യം, 4541.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 484.48 കിലോഗ്രാം കഞ്ചാവ്, 172.74 ഗ്രാം എം ഡി എം എ തുടങ്ങിയവ കണ്ടെടുത്തതായി മന്ത്രി പറഞ്ഞു.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി വിമുക്തി മിഷന്റെ ബോധ വൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വനിതാ കമ്മീഷനും യുവജന ക്ഷേമ സമിതിയുമൊക്കെ കൈകോർത്തുകൊണ്ട് വാർഡ് തല ജാഗ്രതാ സമിതികൾ ശക്തി പ്പെടുത്തുകയും പ്രാദേശികമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

NO COMMENTS