ജിവി രാജ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട് ഡിവിഷനിലും 16 കോടിയുടെ പദ്ധതി;249 കായികതാരങ്ങള്‍ക്ക് ഉടന്‍ നിയമനം.മന്ത്രി ഇപി ജയരാജന്‍

307

തിരുവനന്തപുരം: ലോക കായികമേളയില്‍ വിജയം ലക്ഷ്യമിട്ട് സംസ്ഥാനത്തെ കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനായി ജിവി രാജ സ്പോര്‍ട് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലുമായി പതിനാറ് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ബഹു. വ്യവസായ- കായിക- യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ ഇ.പി. ജയരാജന്‍ പറഞ്ഞു.കായിക രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിനും ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമാക്കിയ ‘ഓപ്പറേഷന്‍ ഒളിമ്പിയ’ക്കും ഊന്നല്‍ നല്‍കി ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഇതുവരെ 169 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. 249 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഒരു കോടി അന്‍പതു ലക്ഷം രൂപ ചെലവില്‍ ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നെസ് സെന്‍റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം അന്‍പതുപേര്‍ക്ക് ഇത് ഉപയോഗിക്കാനാകും. കായിക തല്‍പരര്‍ക്ക് പരിശീലനത്തിനും മറ്റുള്ളവര്‍ക്ക് വ്യായാമത്തിന് പ്രോത്സാഹനത്തിനുമുള്ള ഇടമാണിതെന്നും മന്ത്രി വ്യക്തമാക്കി.മറ്റു ഫിറ്റനെസ് സെന്‍ററുകള്‍ മസിലുകളുടെ വലുപ്പവും ബലവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. എന്നാല്‍ ഈ ഫിറ്റ്നെസ് സെന്‍റര്‍ മസിലുകളുടെ അവയവിനു സഹായിക്കുന്നവിധത്തില്‍ ആരോഗ്യ പരിപാലനത്തിന് മുന്‍തൂക്കം നല്‍കുന്ന ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കായിക യുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ ജയതിലക് ഐഎഎസ് പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററാണ് ഇവിടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതെന്ന് മിസ്റ്റര്‍ യൂണിവേഴ്സ് സന്‍ഗ്രാം ചൗഗ്ളെ പറഞ്ഞു.
ശ്രീ വിഎസ് ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കായിക യുവജനകാര്യാലയം ഡയറക്ടര്‍ ശ്രീ സഞ്ജയന്‍ കുമാര്‍ ഐഎഫ്എസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ശ്രീ ഡി മോഹനന്‍, കായിക എഞ്ചിനിയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ ശ്രീ മോഹന്‍ കുമാര്‍ എന്‍. എന്നിവര്‍ പങ്കെടുത്തു.

സ്റ്റേഡിയത്തില്‍ നിലവിലുള്ള രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററിന്‍റെ മുകളിലത്തെ നിലയിലുള്ള 337 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഈ സെന്‍ററില്‍ ശീതീകരണ സംവിധാനം, എല്‍ഇഡി ലൈറ്റുകള്‍, ചെയിഞ്ച് റൂമുകള്‍, വിശ്രമമുറികള്‍, ടോയിലറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് ഹബ്ബില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം പരിശീലനം തേടുന്ന കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഫിറ്റ്നസ് സെന്‍റര്‍ പ്രയോജനകരമാകും. കായിക താങ്ങള്‍ക്ക് പ്രത്യേക ഫീസ് ഡിസ്ക്കൗണ്ട് ഉണ്ടായിരിക്കും. ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് ഹബ്ബിലെ വേദികളില്‍ ദേശീയ മത്സരങ്ങളുടെ നടത്തിപ്പിന് ഭാവിയില്‍ ഈ ഫിറ്റ്നസ് സെന്‍റര്‍ ഒരു മുതല്‍ക്കൂട്ടാവും.

‘ഓപ്പറേഷന്‍ ഒളിമ്പിയ’ താരങ്ങള്‍ക്കും പ്രയോജനപ്രദമാകത്തക്കരീതിയില്‍ കേരളത്തിലെ ഒന്‍പത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളിലാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററുകളുടെ നിര്‍മ്മാണത്തിന് കായിക യുവജനകാര്യാലയം നേതൃത്വം നല്‍കുന്നത്.

അനുദിനം വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനുമുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായി കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്‍ററുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

NO COMMENTS