കൊച്ചി തേവര-പേരണ്ടൂർ കനാലിൽ മാലിന്യനിക്ഷേപം നിരോധിച്ച് ഉത്തരവായി

125

കൊച്ചിയിലെ തേവര-പേരണ്ടൂർ കനാലിൽ ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതും സീവേജ് മാലിന്യങ്ങൾ ഒഴുക്കു ന്നതും നിരോധിച്ച് സർക്കാർ ഉത്തരവായി. ഉത്തരവ് പ്രകാരം തേവര-പേരണ്ടൂർ കനാലിലേക്ക് ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള അജൈവ മാലിന്യങ്ങളും നിക്ഷേപിക്കുകയും, സീവേജ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ഉൾപ്പെടെയുള്ള ദ്രവമാലിന്യങ്ങൾ നിക്ഷേപിക്കുകയും ഒഴുക്കുകയും ചെയ്യുന്നവരെ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കും. തടവും പിഴയും രണ്ടും കൂടിയോ ഉള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.

കേരള പഞ്ചായത്ത് രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 2018, മറ്റു ബാധകമായ വകുപ്പുകൾ എന്നിവ പ്രകാരമായിരിക്കും ശിക്ഷാനടപടികൾ. ഇതുപ്രകാരം തേവര-പേരണ്ടൂർ കനാലിന്റെ മലിനീകരണത്തിനും നീരൊഴുക്ക് തടസ്സമാകുന്നതിനും കാരണമാകുന്ന പ്രവർത്തനങ്ങളിൽ നിന്നും പൊതുജനങ്ങളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും വിട്ടുനിൽക്കണമെന്ന് സർക്കാർ അറിയിച്ചു.

കേരള ഹൈക്കോടതിയുടെ ഡബ്‌ളിയു.പി (സി) നമ്പർ 23911/2018 ലെ 18.10.2019 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ വകുപ്പ് 06.11.2019ലെ സ.ഉ. (സാധാ) നം.2466/2019/ത.സ്വ. വ നമ്പർ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.

NO COMMENTS