വിരലിലെ മഷി പുരട്ടലിനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍

217

മുംബൈ: നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷിയടയാളം രേഖപ്പെടുത്തുന്നതിലുള്ള ആശങ്ക അറിയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വരുന്ന മാസങ്ങളില്‍ പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നോട്ടു മാറ്റുമ്ബോള്‍ വിരലില്‍ മഷി പുരട്ടുന്നത് നിര്‍ത്തലാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധനമന്ത്രാലയത്തിന് കത്തെഴുതി. നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ അരവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പറന്‍കുണ്ട്രം എന്നിവിടങ്ങളില്‍ ഇടതു കൈവിരലില്‍ മഷിയടയാളമുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കുമ്ബോള്‍ ബാങ്കില്‍ നിന്ന് വലതു ചൂണ്ടുവിരലിലാണ് മഷിയടയാളമിടേണ്ടത്. എന്നാല്‍ അബദ്ധത്തില്‍ ഇത് ഇടത് കൈവിരലിലായിപ്പോയാല്‍ അവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസമാണ് അസാധുനോട്ട് മാറ്റാന്‍ വരുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരേ ആളുകള്‍ പല തവണ വന്ന് പണം മാറുന്നുണ്ടെന്നും സാധാരണക്കാരെ ഉപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ആരോപിച്ചാണ് മഷി പുരട്ടാനുള്ള തീരുമാനം. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ വലതുകൈയിലെ വിരലിലാണ് മഷി പുരട്ടുക എന്നായിരുന്നു അറിയിച്ചിരുന്നത്. അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് പണം മാറ്റുന്നതിന് മഷി പുരട്ടല്‍ ഒഴിവാക്കിയിരുന്നു.
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ബാങ്കുകളില്‍ ഇതുവരെ മഷിയടയാളമിട്ടു തുടങ്ങിയിട്ടില്ലെങ്കിലും നോട്ടുകള്‍ മാറ്റിവാങ്ങുമ്ബോള്‍ മഷി ഇടതു കൈവിരലില്‍ ആകാതിരിക്കാന്‍ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബാങ്ക് ജീവനക്കാരും അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശമുണ്ട്.

NO COMMENTS

LEAVE A REPLY