വാതിൽപ്പടി സേവനം ഊർജ്ജിതപ്പെടുത്തും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

19

തിരുവനന്തപുരം : വയോജനങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും വാതിൽപ്പടി സേവനം ഉറപ്പുവരുത്തുന്ന നടപടികൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ജീവൻ രക്ഷാമരുന്നുകൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംഗ് സേവനങ്ങൾ എന്നിവയാണ് ആദ്യപടിയായി വാതിൽപ്പടി സേവനമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 38 ഗ്രാമ പഞ്ചായത്തുകളിലും 11 മുനിസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 35,209 ഗുണഭോക്താക്കളാണ് ഇതുവരെ വാതിൽപ്പടി സേവനത്തിനായി അർഹത നേടിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 16417 പേരും നഗരസഭകളിൽ 18792 പേരുമാണുള്ളത്. 32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്തൃലിസ്റ്റ് അന്തിമമാക്കി കഴിഞ്ഞു. 14 തദ്ദേശ സ്ഥാപനങ്ങൾ എല്ലാ ഗുണഭോക്താക്കൾക്കും ഐഡിന്റിറ്റി കം മോണിറ്ററിംഗ് കാർഡ് വിതരണം ചെയ്തിട്ടുണ്ട്. ബാക്കി സ്ഥാപനങ്ങളും ഉടനടി വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സന്നദ്ധപ്രവർത്തനം ചെയ്യാനായി സന്നദ്ധ പോർട്ടലിലൂടെ 3725 സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 2370 പേർക്ക് പരിശീലനം നൽകിയെന്നും ബാക്കിയുള്ള സന്നദ്ധ പ്രവർത്തകർക്ക് എത്രയും പെട്ടെന്ന് പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ പ്രവർത്തകരുടെ പോലീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി അവർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഫ്രണ്ട് ഓഫീസിലും വാർഡ് കേന്ദ്രങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ പേരും ഫോൺ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരണ നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി സേവനങ്ങൾക്കായി സംയു ക്ത ബാങ്ക് അക്കൗണ്ട് ആരംഭിച്ചെന്നും 725 ഗുണഭോക്താക്കൾക്ക് ഇതിനോടകം സേവനങ്ങൾ ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

വിവിധ കാരണങ്ങളാൽ അവകാശപ്പെട്ട സേവനങ്ങൾ ലഭ്യമാകാത്ത ജനവിഭാഗങ്ങൾക്ക് സന്നദ്ധ സേവനാംഗങ്ങളോ, മറ്റ് സേവനദാതാക്കളോ വീടുകളിൽ നേരിട്ടെത്തി സർക്കാരിന്റെ സാമൂഹിക ക്ഷേമ സേവനങ്ങൾ ലഭിക്കുന്നതിനുള്ള സഹായങ്ങൾ നൽകുന്ന വാതിൽപ്പടി സേവന പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കു ന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS