കർശന പരിശോധന നടപ്പിലാക്കി ആഭ്യന്തര വിമാനത്താവളം

77

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വിമാനത്തിൽ ഇവിടെ എത്തുന്ന മുഴുവൻ പേരെയും സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31 ന് ആരംഭിച്ച നിരീക്ഷണവും പരിശോധനയും കൂടുതൽ കർശനമാക്കിയത് മാർച്ച് 13 മുതലാണ്.മുഴുവൻ യാത്രക്കാരെയും തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്.

ജനുവരി 31 മുതൽ മാർച്ച് 22 ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ *3530* പേരെ സ്ക്രീനിംഗിന് വിധേയരാക്കുകയും *37* പേരെ വിദഗ്ധ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

ഫ്ലാഷ് തെർമോമീറ്റർ ഉപയോഗിച്ചാണ് ടെംപറേച്ചർ പരിശോധിക്കുന്നത്. ഡോക്ടർ മാരുടെയും ആരോഗ്യ വകുപ്പ്  ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രക്കാർക്ക് ബോധവൽക്കരണം നൽകുകയും വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി യാത്രക്കാർ എത്തിച്ചേരുന്ന ഭാഗത്ത് ഹാൻഡ് സാനിറ്റയ്സറുകൾ വെച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ ഹെൽത്ത് സർവീസിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റാഫ്,സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്,കേരള പോലീസ് എന്നിവർ അടങ്ങുന്ന സംഘം രാവിലെ ഏഴു മണി മുതൽ രാത്രി അവസാന വിമാനം കണ്ണൂരിൽ നിന്നെത്തുന്നതുവരെ ഇവിടെ കർമനിരതരാണ്.രണ്ട് ഹെല്പ് ഡെസ്കുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സെല്ഫ് റിപ്പോർട്ടിങ് ഫോം,ഹോം ക്വാറന്റയിൻ നിർദേശിച്ചിട്ടുള്ളവർ പൂരിപ്പിക്കേണ്ട സമ്മതപത്രം എന്നിവ ഹെല്പ് ഡെസ്ക് മുഖേന വിതരണം ചെയ്യുന്നു.ഇവ പൂരിപ്പിച്ച ശേഷം ഹെല്പ് ഡെസ്കിൽ തിരികെ ഏൽപ്പിക്കണം.രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് അനുയോജ്യമായ നടപടി ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്വീകരിച്ചു വരുന്നു.

രോഗലക്ഷണങ്ങൾ ഉള്ളവരുടെ പേരും വിലാസവും ഇന്റഗ്രേറ്റഡ് ഡിസീസ് സർവെയ്‌ലൻസ് പ്രോഗ്രാമിൽ(ഐഡിഎസ് പി) റിപ്പോർട്ട് ചെയ്യും.വിദഗ്ദ്ധ പരിശോധ ആവശ്യമുള്ളവരെ ‘108’ ആംബുലൻസിലും സ്വകാര്യ ആംബുലൻസുകളിലുമായാണ് ആശുപത്രിയിൽ എത്തിക്കുന്നത്.ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നിയോഗിക്കുന്ന ആംബുലൻസ് ജീവനക്കാർ വ്യക്തിഗത പരിരക്ഷാ  ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

NO COMMENTS