ജൈവവൈവിധ്യത്തെ കണ്ടെത്തൽ – ഫോട്ടോ ഇൻവെന്ററികൾ ക്ഷണിച്ചു

125

തിരുവനന്തപുരം : കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ കാലയളവിൽ വീട്ടിൽ ആയിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കിവരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇൻവെന്ററികൾ ക്ഷണിച്ചു.

വീടിനകത്തും, വീടിനോടുചേർന്നുമുള്ള സസ്യജന്തുജാല വൈവിധ്യത്തെ ആസ്പദമാക്കിയുള്ള ഫോട്ടോകൾ എടുത്തു വീട്ടിലുള്ള മുതിർന്നവരെ കാണിച്ചു അതുമായി ബന്ധപ്പെട്ട അറിവുകൾ ഉൾപ്പെടുത്തി അയക്കാം. കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും സുരക്ഷാ മാനദണ്ഡങ്ങൾ ഈ സമയം പാലിച്ചിരിക്കണം.

വിവിധതരം സസ്യങ്ങളും ജന്തുക്കളും നമ്മുടെ വീടുകളിലുണ്ട്. വീട്ടിന്റെ ചുമരിലെ ചിലന്തികൾ, പല്ലികൾ, നിശാശലഭങ്ങൾ, ഈയലുകൾ, ഉറുമ്പുകൾ തുടങ്ങിയവ ഇതിനു ഉദാഹരണങ്ങളാണ്. വീടുനോടുചേർന്നുള്ള ജൈവവൈവിധ്യവും സമ്പന്നമാണ്. സസ്യങ്ങളിൽ- മരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, പായലുകൾ, മരങ്ങളിൽ കാണുന്ന പന്നൽ ചെടികൾ, ഓർക്കിഡുകൾ എന്നിവയും; ജന്തുക്കളിൽ-ഈച്ച, വണ്ട്, ചിത്രശലഭങ്ങൾ, തുമ്പികൾ, അട്ട, ഉറുമ്പ്, പുൽച്ചാടികൾ, അരണ, പക്ഷികൾ, കീരി എന്നിവയും ഉദാഹരണങ്ങളാണ്.

“Homestead Biodiversity” യെ കുറിച്ചുള്ള പഠനം വളരെ കുറവായതിനാൽ ഇവയുടെ വിവരശേഖരണത്തിന്റെ അപൂർവ്വമായ അവസരം പ്രയോജനപ്പെടുത്താം. ഇതിനായി കൂടുതൽ ജൈവവൈവിധ്യത്തെ കണ്ടെത്തി അവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോകൾ അയയ്ക്കാം.

ഫോട്ടോകളിലുള്ള ജൈവവൈവിധ്യത്തിന്റെ മികവ് പരിശോധിച്ച് ഓരോ ജില്ലയിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ഈ വിവരങ്ങൾ അതത് ബി.എം.സി. യുടെ (ഗ്രാമ പഞ്ചായത്ത്, നഗരസഭ, മുൻസിപ്പൽ കോർപ്പറേഷൻ) ജൈവവൈവിധ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തും.
ഫോട്ടോകൾ വീടിനകത്തും, വീടുനോടു ചേർന്നുമുള്ളവയായിരിക്കണം.

അയയ്ക്കുന്ന വ്യക്തിയുടെ പേര്, വയസ്സ്, മേൽവിലാസം, തൊഴിൽ, ഫോൺ നമ്പർ, പഞ്ചായത്ത്, ജില്ല, ഫോട്ടോയെക്കുറിച്ചുള്ള ചെറിയ വിവരണം എന്നിവ ksbbentries2020@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. സസ്യ ജൈവവൈവിധ്യം, ജന്തു ജൈവവൈവിധ്യം എന്നിവ സംബന്ധിച്ച ഫോട്ടോകൾ വെവ്വേറെ മെയിലുകളായി അയയ്ക്കണം. അയയ്‌ക്കേണ്ട അവസാന തിയതി മെയ് 15. കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി കേരള സംസ്ഥാന ആരോഗ്യ വകുപ്പും ദുരന്തദിവാരണ അതോറിറ്റിയും നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കണം.

NO COMMENTS