ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

251

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. ഇതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള നിരീക്ഷണം ഏറെ നേരത്തെയായിപ്പോയെന്ന് കോടതി പറഞ്ഞു. ജാമ്യം തള്ളിയത് സമാന മനസ്കര്‍ക്കര്‍ക്കും സമൂഹത്തിനുമുള്ള പാഠമാണെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ പരാമര്‍ശത്തെയാണ് കോടതി വിമര്‍ശിച്ചത്. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ടെന്നും ദിലീപിനെതിരായ അന്വേഷണം പൂര്‍ത്തിയായതാണെന്നും പ്രതിഭാഗം വാദിച്ചു. പള്‍സര്‍ സുനി സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണെന്നും ദിലീപിനൊപ്പമുള്ള ഫോട്ടോ എങ്ങിനെ ഗൂഢാലോചനയ്ക്ക് തെളിവാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.
കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ. പൊലീസ് പറയുന്ന ഗൂഢാലോചനകള്‍ക്ക് തെളിവില്ല. ബ്ലാക്മെയില്‍ പരാതി നല്‍കിയത് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ്. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലന്നും അദ്ദേഹം വാദിച്ചു. ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വാദങ്ങള്‍ക്കു തെളിവില്ല. സുനിയും ദിലീപും തമ്മില്‍ എന്താണ് സംസാരിച്ചതെന്നോ എന്തിനാണ് കണ്ടതെന്നോ തെളിയിക്കാന്‍ സാക്ഷികളില്ല. അന്വേഷണവുമായി എപ്പോള്‍ വേണമെങ്കിലും സഹകരിക്കാം. ദിലീപിന് പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ സിനിമകളുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ പേര് ഇതുവരെ പരാമര്‍ശിച്ചിട്ടില്ലന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

NO COMMENTS