കോട്ടയം: കോവിഡ് വാക്സിന് വിതരണ കേന്ദ്രത്തിലുണ്ടായ ജനത്തിരക്ക് സംഘര്‍ഷത്തില്‍ കലാശിച്ചു. ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ മെഗാ ക്യാമ്പിൽ ടോക്കണ്‍ വാങ്ങാന്‍ എത്തിയവരും പൊലീസും തമ്മിലാണ് വാക്കേറ്റമു ണ്ടായത്. വരിയില്‍ നില്ക്കാത്തവര്ക്കാണ് പൊലീസ് ടോക്കണ്‍ നല്‍കിയതെന്നാണ് വരിയില്‍ നിന്നവര്‍ പരാതി പ്പെട്ടത്.അങ്ങനെ ടോക്കണ്‍ വാങ്ങാന്‍ എത്തിയവരും പൊലീസുകാരുമായും വാക്കേറ്റം ഉണ്ടായി.ടോക്കണ്‍ വാങ്ങാന്‍ ആളുകള്‍ തിക്കി തിരക്കിയതോടെയാണ് വിതരണം അലങ്കോലമായത്.
20 മുതല്‍ 50 പേര് വരെയാണ് ആദ്യ ദിവസങ്ങളില്‍ എത്തിയിരുന്നത്. എന്നാല്‍, രണ്ടാമതും കോവിഡ് ഭീഷണി ഉയര്‍ന്നത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. വാക്സിന് ക്ഷാമം മൂലം തങ്ങള്‍ക്ക് കുത്തിവെപ്പെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നതും ആശങ്ക പരത്തുന്നു. ഇതുകാരണം എല്ലാവരും ഒന്നിച്ച് വാക്സിനെടുക്കാനെത്തുന്നതാണ് ഇപ്പോഴത്തെ തിരക്കിന്റെ കാരണം.
കഴിഞ്ഞ ദിവസവും വാക്സിന് വിതരണ കേന്ദ്രത്തില്‍ വലിയ ജനത്തിരക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസെത്തി ടോക്കണ്‍ നല്കി ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചത്.മൂന്നുവരി ഒരുക്കിയാണ് വാക്സിന് നല്കാന് ജില്ലാ അധികൃതര്‍ തീരുമാനിച്ചത്. ഇതു പ്രകാരം രാവിലെ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെയാണ് പരാതികള്‍ ഉയര്‍ന്നത്. നേരത്തേ നിരവധി ക്യാമ്ബുകള്‍ നടത്തിയിട്ടും ആളെത്താത്ത അവസ്ഥ ഉണ്ടായിരുന്നു. തുടക്കത്തില്‍ 1000 പേര്‍ക്കുള്ള മെഗാ ക്യാമ്പ് നടത്തിയപ്പോള്‍ 60 പേര് മാത്രമാണ് എത്തിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
32 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച വാക്സിനേഷന് ക്യാമ്ബ് നടത്തിയത്. എട്ട് കേന്ദ്രങ്ങളില്‍ മെഗാ ക്യാമ്ബായിരുന്നു. വാക്സിന് സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തുന്നതാണ് തിരക്കിനിടയാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. വാക്സിനേഷന് തുടങ്ങിയ ആദ്യ ദിനങ്ങളില്‍ പലര്‍ക്കും കുത്തിവെപ്പെടുക്കാന്‍ വിമുഖതയുണ്ടായിരുന്നു.