കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിക്ക് സമ്പൂർണ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ.

139

തിരുവനന്തപുരം : സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം, കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികൾക്ക് കൂടി ഫോറൻസിക് ലബോറട്ടറികൾക്കുള്ള അന്താരാഷ്ട്ര അംഗീകാരമായ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭ്യമായി. അന്താരാഷ്ട്ര മാനദണ്ഡമായ ISO/IEC 17025:2017 അനുസരിച്ച് മാനദണ്ഡങ്ങളെല്ലാം ഫോറൻസിക് പരിശോധനാ രംഗത്ത് നടപ്പിലാക്കിയതിനാലാണ് ഈ ബഹുമതി.

2018-ൽ തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയ്ക്ക് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലഭിച്ചിരുന്നു. ഇതോടെ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പ് സമ്പൂർണമായ എൻ.എ.ബി.എൽ അക്രഡിറ്റേഷനു കീഴിലായതായി ഗവ. ചീഫ് കെമിക്കൽ എക്‌സാമിനർ ആർ. ജയകുമാരൻ നായർ അറിയിച്ചു.

ദേശീയ ഏജൻസിയായ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ എൻ.എ.ബി.എൽ ബോർഡ് നിയോഗിക്കുന്ന ശാസ്ത്രസാങ്കേതികമേഖലയിലെ വിദഗ്ധരുടെ പാനൽ പല ഘട്ടങ്ങളിലായി വിശദമായ പരിശോധന നടത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള നിശ്ചിതമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ്, ഈ അംഗീകാരം നൽകുന്നത്. ഗുണമോ അംഗീകാരം ലഭിച്ചതോടെ കേന്ദ്ര ലബോറട്ടറികൾ ഉൾപ്പെടെയുള്ള വൻ രാസപരിശോധനാ ലാബുകളുടെ നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ് വകുപ്പിനു കീഴിലുള്ള ലബോറട്ടറികൾ.

എറണാകുളം ലാബിലെ ജോയിൻറ് കെമിക്കൽ എക്‌സാമിനർ ശിവൻകുട്ടി. എം.വി, കോഴിക്കോട് ലാബിലെ ജോയിൻറ് കെമിക്കൽ എക്‌സാമിനർ ഡോ.ആർ.രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് ലാബ് മുൻ ഡയറക്ടർ കെ.പി.എസ്.കർത്തയുടെ നിർദേശങ്ങൾ അനുസരിച്ച് എല്ലാ ജീവനക്കാരും ചേർന്നു നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെയും ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പിന്തുണയോടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ അറിയിച്ചു.

ഇന്ത്യയിലെ 90-ൽ അധികമുള്ള ഫോറൻസിക് ലാബുകളിൽ പത്തോളം ലാബുകൾക്ക് മാത്രമാണ് ഇതുവരെ ഈ അംഗീകാരം ലഭ്യമായിട്ടുള്ളത്. ഇതിൽ തന്നെ ISO/IEC 17025:2017 ലെ പുതിയ മാനദണ്ഡമനുസരിച്ച് ഈ ബഹുമതി നേടുന്ന ആദ്യത്തെ ഫോറൻസിക് ലാബുകളാണ് ഇവ.

മയക്കുമരുന്നുകൾ, ആന്തരികാവയവ പരിശോധന, മദ്യ പരിശോധന, ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകൾ, സ്‌ഫോടക വസ്തുക്കൾ, പെട്രോളിയം ഉത്പന്നങ്ങൾ, കോൺക്രീറ്റ് തുടങ്ങിയ വിവിധങ്ങളായ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകളെല്ലാം തന്നെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് ലബോറട്ടറിയിൽ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ഓരോ വർഷവും 30000 ൽ അധികം വിവിധ കേസുകളിൽപ്പെട്ട ഒരു ലക്ഷത്തിൽപരം സാമ്പിളുകളാണ് സംസ്ഥാനത്തെ മൂന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറികളിലായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി സ്വീകരിക്കുന്നത്. വൈദഗ്ധ്യം നേടിയ 58 ശാസ്ത്രഞ്ജരാണ് മൂന്ന് കെമിക്കൽ ലാബുകളിലുമായി ഉള്ളത്.

NO COMMENTS