മകളെ പിതാവ് 50,000 രൂപയ്ക്ക് വേണ്ടി നദിയിലെറിഞ്ഞുകൊന്നു

240

ലാഹോര്‍: 50,000 രൂപയ്ക്ക് വേണ്ടി നാലുവയസുകാരിയെ പിതാവ് നദിയിലെറിഞ്ഞുകൊന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ഷഹ്ബാസ് അഹമ്മദ് എന്ന പിതാവാണ് സര്‍ക്കാരില്‍ നിന്നും 50,000 രൂപ ധനസഹായം ലഭിക്കാനായി നാലുവയസുള്ള മകളെ നദിയിലെറിഞ്ഞു കൊന്നത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെയാണ് : ഷഹ്ബാസ് അഹമ്മദിന് 70,000 രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇതു തീര്‍ക്കുന്നതിനായി തന്റെ മകളെ കൊല്ലാന്‍ ഇയാള്‍ തീരുമാനിച്ചു. കുട്ടികളെ കാണാതായാല്‍ കുടുംബത്തിന് പ്രാദേശിക ഭരണകൂടം 50,000 രൂപ നഷ്ടപരിഹാരം നല്‍കാറുണ്ട്. ഇതായിരുന്നു ഇയാളുടെ ലക്ഷ്യം. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ സമീപത്തുള്ള നദിയില്‍ മുക്കികൊല്ലുകയും അതിനുശേഷം മകളെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ നദിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഷഹ്ബാസ് അഹമ്മദിനെ
വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. കാണാതായ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് പഞ്ചാബിലെ പ്രാദേശിക ഭരണകൂടം നല്‍കുന്ന നഷ്ടപരിഹാരമായിരുന്നു തന്റെ ലക്ഷ്യമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയില്‍ കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് കാണാതാകുന്ന കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇതാണ് ഷഹ്ബാസ് അഹമ്മദിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത.

NO COMMENTS

LEAVE A REPLY