സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി സി.എ.ജി. റിപ്പോര്‍ട്ട്

107

തിരുവനന്തപുരം: ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ്ബെഹ്‌റ നല്‍കി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതായാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്.സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയും ആ തീരുമാനത്തിന് ബന്ധപ്പെട്ട കമ്ബനിക്ക് സപ്ലൈ ഓര്‍ഡര്‍ കൊടുക്കുകയും അതേദിവസം തന്നെ അനുമതി ലഭിക്കാന്‍ വേണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു. ഈ രണ്ടു തീരുമാനങ്ങളും എടുക്കുന്നത് ഒരേ ദിവസം തന്നെയാണ്. മാത്രമല്ല അന്നേ ദിവസം തന്നെ വാങ്ങല്‍ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്ബ് മിസ്തുബുഷി വാഹനകമ്ബനിയുടെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ അതായത് കാര്‍ വിലയുടെ 30 ശതമാനം തുക മുന്‍കൂര്‍ നല്കി.

2018 ല്‍ ഇക്കാര്യത്തിന് സാധുതയില്ല എന്ന കാര്യം സര്‍ക്കാര്‍ പോലീസിനെ അറിയിച്ചു. ബാക്കി 77 ലക്ഷം രൂപ 2018 ജൂലൈ വരെയുള്ള വിവരമനുസരിച്ച്‌ ഇതുവരെയും കാര്‍ കമ്ബനിക്ക് കൊടുത്തതായി സി.എ.ജിക്ക് അറിയാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ ആക്ഷേപമാണ് ബെഹറക്ക് നേരെ ഉണ്ടായിരിക്കുന്നത്. ഓപ്പണ്‍ ടെണ്ടര്‍ പോയില്ല എന്നത് തന്നെ ഗുരുതരമായ തെറ്റാണ്. എന്നാല്‍ നിയന്ത്രിത ടെണ്ടര്‍ പോകുമ്ബോള്‍ അതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിച്ചില്ല എന്നാണ് സിഎജി ചൂണ്ടിക്കാണിക്കുന്നത്.

സി.എ.ജി റിപ്പോര്‍ട്ടുകള്‍ കേരളീയ രാഷ്ട്രീയത്തില്‍ എന്നും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുളളതാണ്. സി.എ.ജി. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാരിന് നിയമ നടപടികള്‍ സ്വീകരിക്കാം. ഇങ്ങനെ വന്നാല്‍ അഴിമതി വിരുദ്ധ വകുപ്പിലെ പ്രധാനപ്പെട്ട കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് ബെഹ്‌റക്കെതിരെ കേസെടുക്കുന്ന സാഹചര്യം വരെ ഉണ്ടാകും.

ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 2016-17 കാലത്താണ് സംസ്ഥാനത്ത് വി.വി.ഐ.പി. സുരക്ഷയ്ക്കായും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കുമായി രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചത്. 2017 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ഭരണാനുമതി നല്‍കി..ബന്ധപ്പെട്ട സ്‌റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പു കളും ഒപ്പം തന്നെ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയും പാലിച്ചുവേണം വാഹനങ്ങള്‍ വാങ്ങാന്‍ എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ എന്ന വ്യവസ്ഥ പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

NO COMMENTS