രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്കു വിട്ടുനൽകുന്ന ബജറ്റ്- മുഖ്യമന്ത്രി

16

തിരുവനന്തപുരം : നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുകയും അങ്ങനെ രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്കു വിട്ടുനൽകുകയും ചെയ്യുന്നതാണ്.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാർഷികമേഖലയിൽനിന്നും പൂർണമായി പിൻവാങ്ങി അതിനെ സ്വകാര്യ കുത്തകകൾക്കായി തുറന്നുകൊടുത്ത പുതിയ കാർഷിക നയങ്ങളുടെ പാതയിൽ തന്നെ ഇനിയും തങ്ങൾ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഏറ്റുപറച്ചിൽ കൂടിയാവുകയാണ് ഈ ബജറ്റ്. കർഷകസംഘടനകളുമായി നടത്തിയ ചർച്ചകൾ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങൾ പിൻവലിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്റെ സ്ഥിരീകരണം കൂടിയാണ് കേന്ദ്രസർക്കാർ ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.

കർഷകർക്ക് സബ്സിഡി നൽകുന്നതിനുപകരം അവർക്ക് കൂടുതൽ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതൽ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുകയില്ല. കാർഷിക മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാനേ ഇത് ഉപകരിക്കൂ. കാലാകാലങ്ങളിൽ കർഷകസംഘടനകൾ മുന്നോട്ടുവെച്ചിട്ടുള്ള ഫോർമുല (C2+50%) പ്രകാരം താങ്ങുവില പ്രഖ്യാപിക്കാൻ പോലും കേന്ദ്രം തയ്യാറായിട്ടില്ല.

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഒന്നും ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെൻഷൻ നിരക്കുകളിലെ വർധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാർക്കും വ്യവസായങ്ങൾക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇടംപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനസാമാന്യത്തെ നിരാശപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി. അതേസമയം സാമ്പത്തിക അസമത്വം ഉയർന്നുനിൽക്കുന്ന ഇന്ത്യയിൽ അത് ഇനിയും വർധിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ഓഹരി ഉടമകളുടെ സമ്പാദ്യം 5.2 ലക്ഷം കോടി രൂപ കൂടി വർധിച്ചതായാണ് റിപ്പോർട്ടുകൾ.

ഫാം സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. അത് വിലക്കയറ്റം വർധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകും. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടുന്ന നിർദേശങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ വളരെ വലിയൊരു വിഭാഗം ആളുകൾ തൊഴിൽ ചെയ്യുന്ന നിർമാണമേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയിൽ കൂടി കടന്നുപോകുമ്പോഴും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ജനങ്ങളുടെ കൈകളിൽ കൂടുതൽ പണമെത്തിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല എന്നത് നിരാശാജനകമാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ ഡിവൈഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ഡിജിറ്റൽ സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ട്. സർക്കാർ പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ സ്ഥിതിവിവര കണക്കുകൾ അത്യന്ത്യാപേക്ഷിതമാണ്. അവ തയ്യാറാക്കുന്നതിന് ഡിജിറ്റൽ സെൻസസ് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ല.

അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷൻ (ഡിഎഫ്ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയിൽ നിന്നുൾപ്പെടെ ഡിഎഫ്ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവർ തന്നെ കിഫ്ബിയിലൂടെ കേരളം മുന്നോട്ടുവെച്ച മാതൃക പിന്തുടരുന്നു എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS