ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവം കേരളത്തിലെ സ്ത്രീ പീഡകര്‍ക്കുള്ള താക്കീത്: ബിന്ദു കൃഷ്ണ

278

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ പീഡകര്‍ക്കുള്ള താക്കീതാണ് പേട്ട സംഭവമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ അന്വേഷണത്തോട് പറഞ്ഞു. നിയമങ്ങള്‍ പരാജയപ്പെടുന്നിടത്ത് സ്ത്രീകള്‍ സ്വയം പ്രതിരോധത്തിന്റെ പാത തിരഞ്ഞെടുത്തു തുടങ്ങുകയാണ് കേരളത്തിലുമെന്നു പേട്ടയിലെ ജനനേന്ദ്രിയം മുറിച്ച സംഭവം തെളിയിക്കുന്നു. നിയമം ശക്തമാണെങ്കിലും സ്ത്രീ പീഡനങ്ങള്‍ കേരളത്തില്‍ തുടരുകയാണ്. സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയും ഗോവിന്ദച്ചാമിമാര്‍ ജയിലറകള്‍ സുഖവാസ കേന്ദ്രങ്ങള്‍ ആക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടരുകയുമാണ്. ജയില്‍ ലഭിക്കാത്തവര്‍ നിയമത്തെ നോക്കി പല്ലിളിക്കല്‍ തുടരുകയും ചെയ്യുന്നു. പേട്ടയിലെ സംഭവത്തില്‍ സ്വന്തം അമ്മ കൂടി പ്രതിയാണ്.
അമ്മമാര്‍ കുട്ടികളെ ഇങ്ങിനെ വലിച്ചെറിഞ്ഞു കൊടുക്കുമ്പോള്‍ കൊച്ചു കുട്ടികള്‍ എന്ത് ചെയ്യും എന്ന ഗൌരവകരമായ ചോദ്യം കൂടി പേട്ട സംഭവം സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുന്നു. പേട്ടയില്‍ നിസ്സഹായയായ പെണ്‍കുട്ടി സ്വയം നീതി നടപ്പിലാക്കിയതാണ്. നിസ്സഹായാവസ്ഥയില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും ഉയര്‍ന്ന മാനസികാവസ്ഥയാണ് പേട്ടയിലെ പെണ്‍കുട്ടിയെക്കൊണ്ട് അറ്റകൈ ചെയ്യിപ്പിച്ചത്.

പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടികളെ വീണ്ടും വീണ്ടും വേട്ടയാടുന്ന അവസ്ഥ കൂടി വരുന്നു. തുറിച്ചു നോട്ടങ്ങള്‍ വഴി സമൂഹവും, ചോദ്യ ശരങ്ങള്‍ ഉതിര്‍ക്കുന്ന കോടതി മുറികളിലും ഈ പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും പീഡനങ്ങള്‍ക്ക് വിധേയമാകുന്നു. പീഡന സമയം അനുഭവിച്ച മാനസിക പീഡനങ്ങളെക്കാള്‍ വലിയ പീഡനങ്ങള്‍ ആണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. ആത്മീയതയുടെ രൂപത്തില്‍ എത്തുന്ന പീഡനങ്ങള്‍ കൂടി സ്ത്രീകള്‍ കരുതിയിരിക്കേണ്ട അവസ്ഥ വരുന്നു. സ്ത്രീകളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്താണ് ഇത്തരം പീഡനങ്ങള്‍ അരങ്ങേറുന്നത്. ആത്മീയത കച്ചവടച്ചരക്കായി മാറിയത് കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് ആ രീതിയിലുള്ള ജാഗ്രത ആത്മീയതയ്ക്ക് നേരെയും സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സെലിബ്രിറ്റികള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും ലഭിക്കാത്ത സ്വീകാര്യത ആത്മീയത കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്നുണ്ട്. അവരുടെ കൂട്ടത്തില്‍ ആത്മീയ ശുദ്ധിയില്ലാത്തവരെ സ്വയം തിരിച്ചറിയേണ്ട അവസ്ഥ കൂടി വരുന്നുണ്ട്. ആത്മീയതയുടെ പ്രചാരകരെ ദൈവമായി കാണരുത്. ആ രീതിയിലുള്ള അപകടങ്ങളും കേരളത്തില്‍ കൂടി വരുന്നതായി പേട്ടയിലെ പെണ്‍കുട്ടി ആക്രമിച്ച വ്യക്തിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ സംഭവം തെളിയിക്കുന്നു. സ്ത്രീ സൌഹൃദ പോലിസ് സ്റ്റേഷന്‍ അത് കൂടി ഈ കാലഘട്ടത്തില്‍ ആവശ്യമായിരിക്കുന്നു. ബിന്ദു കൃഷ്ണ പറയുന്നു.

NO COMMENTS

LEAVE A REPLY