സിമി ഭീകര്‍ ഏറ്റുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണം : പ്രതിപക്ഷ പാര്‍ട്ടികള്‍

205

ഭോപ്പാല്‍: ഭോപ്പാലില്‍ തടവു ചാടിയ സിമി ഭീകര്‍ ഏറ്റുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവം സുപ്രീംകോടതി നേരിട്ട് അന്വേഷിക്കണമെന്ന് ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസ്ഹറുദ്ദീന്‍ ഒവൈസി ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിനെ കുറിച്ച്‌ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും പോലീസ് ഉദ്യോഗസ്ഥരും പറയുന്നതില്‍ വലിയ വൈരുധ്യമുണ്ട്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പറയുന്നത് കൊല്ലപ്പെട്ട സിമി ഭീകരര്‍ ആയുധധാരികളായിരുന്നു എന്നാണ്. എന്നാല്‍ മധ്യപ്രദേശ് എടിഎസ് ഇവരെ അതിവേഗം കീഴടക്കി എന്നും പറയുന്നു.
ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസുകാരുമായി ആയുധങ്ങളുമായി ഏറ്റുമുട്ടി എന്ന് പറയുന്നത് സാധാരണ മനുഷ്യര്‍ക്ക് വിശ്വസിക്കാനാകുന്നുല്ലെന്നും ഒവൈസി പറഞ്ഞു.
ദൂരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്,എ.എ.പി,സിപിഎം തുടങ്ങിയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണമാണ് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദിന്‍റെ അഭിഭാഷകനും സംഭവത്തില്‍ ദുരൂഹത ആരോപിച്ചു. കേസിന്‍റെ വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ചകളെ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്കെതിരെ വ്യക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ അനുകൂലമായ ഒരു വിധി വരാനിരിക്കെ ഇവര്‍ എന്തിന് ജയില്‍ ചാടണമെന്നും അഭിഭാഷകനായ തഹവ്വുര്‍ ഖാന്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY