ബാര്‍കോഴ കേസില്‍ ഗൂഢാലോചന നടത്തിയത് ചെന്നിത്തലയും അടൂര്‍ പ്രകാശും…

193

കോട്ടയം: ബാര്‍കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായിരുന്ന കെഎം മാണിക്കെതിരെ ഗൂഡാലോചന നടത്തിയത് രമേശ് ചെന്നിത്തലയും അടൂര്‍പ്രകാശും. ഇരുവരും ചോര്‍ന്നാണ് മാണിയെ കുടുക്കിയതെന്നാരോപിച്ച്‌ കേരള കോണ്‍ഗ്രസ് എം യൂത്ത് വിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നല്‍കി.ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് കെഎം മാണി ആരോപിച്ചിരുന്നു. ആരാണ് ഗൂഡാലോചന നടത്തിയതെന്ന് അറിയാം. മാന്യതകൊണ്ട് പുറത്ത് പറയുന്നില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. എന്നാല്‍ ഇതിന് പിന്നാലെയാണ് ഗൂഢാലോചന നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മന്ത്രി അടൂര്‍പ്രകാശും ബാറുടമ ബിജു രമേശുമാണെന്ന് യൂത്ത് ഫ്രണ്ട് ആരോപിച്ചത്. ഉമ്മന്‍ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്.
ബിജു രമേശിന്റെയും അടൂര്‍ പ്രകാശിന്റെയും മക്കളുടെ വിവാഹനിശ്ചയത്തിന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതിനെപറ്റിയും കത്തില്‍ ആരോപിക്കുന്നു. കെപിസിസി സുധീരന്റെ പ്രസ്താവനയും ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ പരാജയം നേരിട്ടത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരുകൊണ്ടാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പരാജയത്തില്‍ വലിയ പങ്കുണ്ട്. നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന സംശയത്താല്‍ തന്നെ യുഡിഎഫില്‍ തളച്ചിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബാര്‍കോഴ കേസ് ഉണ്ടായതെന്ന് മാണി വെളിപ്പെടുത്തിയിരുന്നു. ബാര്‍കോഴ കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് നേരത്തെയും കേരളാകോണ്‍ഗ്രസ് എം നേതാക്കള്‍ ആരോപിച്ചിരുന്നു. സോണിയാഗാന്ധിക്കയച്ച കത്ത് വരുംദിവസങ്ങളില്‍ വലിയ വിവാദമാകുമെന്നുറപ്പാണ്.

NO COMMENTS

LEAVE A REPLY