ബൈജു വിട പറഞ്ഞെങ്കിലും ഇനി അനേകം പേരിലൂടെ ജീവിക്കും

49

തിരുവനന്തപുരം : കണ്ണൂർ മട്ടന്നൂർ കൊതേരി കപ്പണയിൽ ഹൗസിൽ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവർത്തകൻ വിട പറഞ്ഞെങ്കിലും അഞ്ചുപേരിലൂടെ ജീവിക്കും. രക്തദാനം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവർത്തകൻ കൂടിയാണ്. അഞ്ചുപേർക്ക് പുതുജീവിതം നൽകിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

കഴിഞ്ഞ 19-ാം തീയതിയാണ് സംഭവമുണ്ടായത്. കട്ടിലിൽ കിടന്ന് ഫോൺ ചെയ്യുകയായിരുന്ന ബൈജു കട്ടിലിൽ നിന്നും താഴെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് എ.കെ.ജി. ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഇടപെട്ട് ബൈജുവിനെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. സംഭവമറിഞ്ഞ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പ്രശ്‌നത്തിലിടപെട്ടു. ജീവൻ രക്ഷിക്കാനുള്ള വലിയ പരിശ്രമങ്ങൾ നടത്തിയെങ്കിലും ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചു.

രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന് സന്നദ്ധമാണെന്ന കാര്യം ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ മൃതസഞ്ജീവനിക്ക് നിർദേശം നൽകി. കരൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും, രണ്ട് വൃക്കകൾ എറണാകുളം വിപിഎസ് ലോക് ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കും, 2 നേത്രപടലം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കുമാണ് മൃതസഞ്ജീവനി വിന്യാസം നടത്തിയത്. മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, മൃതസഞ്ജീവനി റീജിയണൽ കോ-ഓഡിനേറ്റർ ഡോ. ഉഷ സാമുവൽ അവയവ വിന്യാസം ഏകോപിപ്പിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ബൈജുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബൈജുവിന്റെ വിയോഗം അത്യധികം വേദനയുളവാക്കുന്നതാണ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. നാട്ടുകാരനെന്ന നിലയിൽ ബൈജുവുമായി നല്ല ബന്ധമുണ്ട്. യുവജന സംഘടനാ പ്രവർത്തകനെന്ന നിലയിൽ വലിയ സന്നദ്ധ പ്രവർത്തനങ്ങളാണ് ബൈജു നടത്തിയിട്ടുള്ളത്. അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ട് വന്ന ബൈജുവിന്റെ കുടുംബാഗങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

കണ്ണൂർ എയർപോർട്ടിലെ ജിവനക്കാരനാണ് ടി. ബൈജു. പരേതരായ ശങ്കുണ്ണി, മാധവി എന്നിവരാണ് മാതാപിതാക്കൾ. ആറു മക്കളിൽ അഞ്ചാമനാണ് ബൈജു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

NO COMMENTS