ആറ്റുകാൽ പൊങ്കാല: കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നു കളക്ടർ

174

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു. ക്ഷേത്രത്തിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ കളക്ടർ നേരിട്ടു വിലയിരുത്തി.

ഈ മാസം 27നാണ് ആറ്റുകാൽ പൊങ്കാല. കോവിഡിന്റെ പശ്ചാത്തലത്തിൽ നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂർണമായി ഒഴിവാക്കണമെന്നു കളക്ടർ അഭ്യർഥിച്ചു. ഇക്കാര്യം ക്ഷേത്ര ഭരണസമതിയും ഉറപ്പാക്കണമെന്നു കളക്ടർ നിർദേശിച്ചു. ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

ക്ഷേത്രത്തിൽ ദിവസേനയുള്ള ദർശനത്തിനും മറ്റു ചടങ്ങുകൾക്കും എത്തുന്ന ഭക്തജനങ്ങൾ കൂട്ടംകൂടാതെ ശ്രദ്ധിക്കണമെന്നു ക്ഷേത്ര ഭരണ സമിതിക്കു കളക്ടർ നിർദേശം നൽകി. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്ര പരിസരത്ത് കൂട്ടംകൂടാൻ പാടില്ല. പത്തു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.

NO COMMENTS