തിരുവനന്തപുരം : സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടി (ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയില്‍) അശ്വമേധം രണ്ടാം ഘട്ടം സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌റ്റോബര്‍ 6 വരെ ജില്ലയില്‍ നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു.
പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന ടിം ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തി രോഗ ലക്ഷണമുളളവരെ കണ്ടെത്തുകയും രോഗനിര്‍ണ്ണയം നടത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണ് അശ്വമേധം.
2018 ഡിസംബര്‍ 5 മുതല്‍ 18 വരെ നടന്ന ഒന്നാം ഘട്ട പരിപാടിയില്‍ ജില്ലയില്‍ 13 ലെപ്രസി കേസുകള്‍ കണ്ടെത്തുവാനും ചികിത്സ നല്‍കുവാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജില്ലയില്‍ 103 പേര്‍ ചികിത്സയിലുണ്ട്.
കുഷ്ഠരോഗം ഒരുബാക്ടീരിയ രോഗമാണ്. വായുവിലൂടെയാണ് പ്രധാനമായും ഈ രോഗം പകരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും പ്രതിരോധശേഷി കാരണം രോഗം ഉണ്ടാകണമെന്നില്ല. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ രോഗാണു പുറത്ത് വ്യാപിക്കും. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. പകര്‍ച്ച കുറഞ്ഞ കുഷഠരോഗവും (പി.ബി) പകര്‍ച്ചകൂടിയ കുഷ്ഠരോഗവും (എം.ബി). തൊലിപ്പുറത്ത് കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുളള ചര്‍മ്മം വേദനയില്ലാത്ത വൃണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുളള പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാം. രോഗം കണ്ടെത്താന്‍ വൈകിയാല്‍ അംഗവൈകല്യം വരാം.
രോഗത്തിനുളള ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമാണ്. തൊലിപ്പുറത്ത് കാണപ്പെടുന്ന ചെറിയ പാടുകള്‍ പോലും അവഗണിക്കരുത്. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ കുഷ്0രോഗ നിര്‍ണ്ണയ പരിപാടിയുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരോട് തുറന്ന് പറയാന്‍ സന്നദ്ധരാകണം. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ വിദഗ്ദ പരിശോദധനയിലൂടെ രോഗം ആരംഭത്തില്‍ തന്നെ ചികിത്സിച്ച് മാറ്റാവുന്നതും രോഗപകര്‍ച്ച തടയാവുന്നതുമാണ്. പരിപാടിയുടെ ഭാഗമായി വീടുകളിലെത്തുന്ന വളണ്ടിയര്‍മാരുമായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.