മുംബൈ: രണ്ടുവർഷം മുമ്പ് ഇന്റീരിയർ ഡിസൈനർ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ 14 ദിവസത്തേയ്ക്കാണ് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിർമിച്ചതിനുള്ള 5.40 കോടി രൂപ ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കും(53) അൻവയ്യുടെ അമ്മ കുമുദി നായിക്കും 2018ൽ ആത്മഹത്യ ചെയ്തെന്നാണു കേസ്.
മുംബൈ ലോവർ പരേലിലുള്ള വസതിയിൽനിന്ന് ബുധനാഴ്ച രാവിലെയാണ് അർണബിനെ അലിബാഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഐപിസി 306 (ആത്മഹത്യാപ്രേരണ) കുറ്റമാ ണ് അർണബിനെതിരേ ചുമത്തിയിട്ടുള്ളത്.
അറസ്റ്റിനിടെ വനിതാ പോലീസിനെ ആക്രമിച്ചുവെന്നാരോപിച്ച് അർണബിനെതിരേ മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അ റസ്റ്റ് വാറന്റ് അർണബിന്റെ ഭാര്യയെ കാണിച്ചയുടൻ അവർ അതു കീറിക്കളഞ്ഞുവെന്നും ഇതിനുപിന്നാലെ അർണബിനെ ബലംപ്രയോഗിച്ചു വാനിൽ കയറ്റുകയായിരുന്നുവെ ന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് 90 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ അലിബാഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പോലീസ് തന്നെയും മകനെയും മർദിച്ചെന്നും ബന്ധുക്കളെ കാണാൻ അനുവദിച്ചില്ലെന്നും അർണാബ് കോടതിയെ അറിയിച്ചു.
ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.