റിയാദ്: സൗദി അറേബ്യയില്‍ പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മക്കയിലും ഒഴികെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ഇളവ് അനുവദിച്ചു. ഭരണാധികാരി സല്മാന് രാജാവിന്റെ ഉത്തരവ് പ്രകാരമാണ് ഇന്ന് മുതല്‍ മെയ് 13 വരെ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചത്.
ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, നിര്‍മാണ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഈ സമയം തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 29 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിൽ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഇളവ്.
മക്കയിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും അടച്ച സ്ഥലങ്ങളിലും മാത്രമാണിനി 24 മണിക്കൂര്‍ കര്‍ഫ്യൂ. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെല്ലാം കര്‍ഫ്യൂ ഇളവ് ബാധകമാണ്.