എല്ലാ ക്ഷീരകർഷകരു൦ ക്ഷേമനിധിയിൽ അംഗത്വമെടുക്കണം ; മന്ത്രി

22

തിരുവനന്തപുരം ; എല്ലാ ക്ഷീര കർഷകരും ക്ഷീരകർഷക ക്ഷേമനിധി അംഗത്വമെടുത്ത് പദ്ധതി ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാകണമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പാൽ, മുട്ട, മാംസം, പച്ചക്കറി എന്നിവയുടെ ഉത്പാദനരംഗത്ത് സ്വയംപര്യാപ്ത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പാൽ സംസ്ഥാനത്ത് തന്നെ ഉപയോഗിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തുമെന്നും ആവശ്യക്കാരുടെ വീടുകളിൽ കർഷകർ നേരിട്ടെത്തി വിതരണം ചെയ്യുന്ന പാലിന്റെ കണക്കുൾപ്പെടെ രേഖപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളാ ഫീഡ്‌സിന്റെ സഹായത്തോടെ പശുക്കൾക്കാവശ്യമായ തീറ്റ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നല്ലയിനം വൈക്കോൽ എത്തിച്ച്, ക്ഷീരസംഘങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന തിന് നടപടി സ്വീകരിക്കുമെന്നും ക്ഷീരകർഷക സംഘങ്ങൾ കമ്പ്യൂട്ടർവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാമനപുരം ബ്ലോക്ക് ക്ഷീര സംഗമവും തെള്ളിക്കച്ചാൽ ക്ഷീരസംഘത്തിന്റെ മന്ദിരോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്ഷീര വികസന വകുപ്പ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത്, ക്ഷീരസഹകരണ സംഘങ്ങൾ, കേരള ഫീഡ്‌സ്, ഇതര സർവീസ് സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെ ക്ഷീരമേഖലയുടെ പുരോഗതി ലക്ഷ്യമിട്ടാണ് ക്ഷീര സംഗമം സംഘടിപ്പിച്ചത്.

ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ,ക്ഷീര വികസന വകുപ്പ് ഡയറക്റ്റർ സുരേഷ് കുമാർ വി.പി, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

NO COMMENTS