സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്

263

ലക്നോ: അച്ഛനും മകനും തമ്മിലുള്ള പോരില്‍ സമാജ്വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാക്കിക്കൊണ്ട് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവ് സ്വന്തമാക്കി. അച്ഛന്‍ മുലായം സിങ് യാദവിന് പുതിയ ചിഹ്നം സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ 90 ശതമാനത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന അഖിലേഷിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം അദ്ദേഹത്തിനു തന്നെ നല്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം ജനുവരി ആദ്യം അഖിലേഷിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത യോഗത്തിനും സാധുത ലഭിച്ചിരിക്കുകയാണ്.
അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന്‍ അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ പാര്‍ട്ടി പൂര്‍ണമായും വിളര്‍ന്നെന്നു വ്യക്തമായിരുന്നു. ഇതിനുപിന്നാലെയാണ് ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം ഉണ്ടായത്.

പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അഖിലേഷ് വഴങ്ങുന്നില്ലെന്നാണ് മുലായം അവകാശപ്പെടുന്നത്. തനിക്കു പറയാനുള്ളതു കേള്‍ക്കാന്‍ പോലും അഖിലേഷ് തയ്യാറായില്ലെന്നാണ് മുലായം പറഞ്ഞത്.
യുപിയില്‍ ഭരണത്തിലിരിക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ ഏറെ നാളായി അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നെങ്കിലും അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കമാണ് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചത്.
മുഖ്യമന്ത്രി കൂടിയായ അഖിലേഷ് ഒരു സ്ഥാനാര്‍ത്ഥി പട്ടിക നല്കിയെങ്കിലും അത് പൂര്‍ണമായും അംഗീകരിക്കാന്‍ അച്ഛന്‍ മുലായം തയാറായില്ല. പാര്‍ട്ടി പോരില്‍ അഖിലേഷിനൊപ്പം സ്വന്തം അമ്മാവന്‍ രാംഗോപാല്‍ യാദവും മുലായത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവുമാണ് നിലയുറപ്പിച്ചത്. ഇതിനുപിന്നാലെ മുലായം അഖിലേഷിനെ പാര്‍ട്ടിയില്‍നിന്നു ആറു വര്‍ഷത്തേക്കു പുറത്താക്കുകയാണെന്നു പ്രഖ്യാപിച്ചു. എന്നാല്‍ ജനുവരി ആദ്യം തന്റെ അനുയായികളുടെ യോഗം വിളിച്ച അഖിലേഷ് അച്ഛനെ മാറ്റി തന്നെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് അവരോധിച്ചു. ഇതോടെയാണ് അച്ഛനും മകനും പാര്‍ട്ടി ചിഹ്നം സ്വന്തമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. തന്നെ പിന്തുണയ്ക്കുന്നവരുടെ സത്യവാങ്മൂലങ്ങള്‍ അടങ്ങിയ ആറുപെട്ടി രേഖകളാണ് അഖിലേഷ് തെരഞ്ഞെടുപ്പു കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചത്. സൈക്കിള്‍ സ്വന്തമാക്കാനുള്ള പോരാട്ടത്തില്‍ തനിക്ക് മകനേക്കാള്‍ പിന്തുണ കുറവാണെന്ന കാര്യം മുലായം അംഗീകരിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന സമയത്തുണ്ടായ തര്‍ക്കങ്ങളും പൊട്ടിത്തെറിയും ഒഴിവാക്കാന്‍ സമാജ് വാദിയിലെ മുതിര്‍ന്ന നേതാക്കളായ അസംഖാന്റെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു.

NO COMMENTS

LEAVE A REPLY