ഓണം കഴിഞ്ഞതോടെ ഇനി വേണ്ടത് അതിജാഗ്രത

19

തിരുവനന്തപുരം : ഓണം കഴിഞ്ഞതോടെയും അൺലോക്ക് ഇളവുകൾ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. പൊതുജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ആരോഗ്യ വകുപ്പ് കർശനമായ നിർദേശങ്ങൾ നൽകിയിരുന്നു. ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടായി, പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തു. ഓണാവധി കഴിഞ്ഞതോടെ ജോലിക്കും മറ്റുമായി പുറത്തിറ ങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗ വ്യാപനം കൂടുതലുണ്ടാ കാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം.

ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്ര നടത്താതെയും വീട്ടിലുള്ള മറ്റുള്ളവരുമായി അടുത്തിടപെടാതെയും വീട്ടിൽ തന്നെ കഴിയണം. ചെറിയ രോഗ ലക്ഷണമുണ്ടെങ്കിൽ പോലും രോഗിയും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുന്നത് രോഗപ്പകർച്ച തടയാൻ ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരിൽ ബന്ധപ്പെടമെന്നും മന്ത്രി വ്യക്തമാക്കി.

അൺലോക്ക് നാലാംഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുമ്പോൾ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.

ഈ സാഹചര്യത്തിൽ എല്ലാവരും മൂന്ന് കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം വൃത്തിയുള്ള മാസ്‌ക് ധരിക്കുക, വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ 70 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് അണു വിമുക്തമാക്കുകയോ ചെയ്യുക. ഇവ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടത് കോവിഡ് രോഗബാധയെ ചെറുക്കാൻ അത്യന്താപേക്ഷിതമാണ്.

വിദേശ രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണം. ഈ സമയത്ത് കുടുംബത്തിലെ മറ്റംഗങ്ങളോട് പോലും യാതൊരുവിധ സമ്പർക്കവും പാടില്ല. കൂടാതെ കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെടുകയും ചികിത്സാമാർഗ നിർദ്ദേശ പ്രകാരമുള്ള രോഗ സ്ഥിരീകരണ പരിശോധനകളും ചികിത്സകളും നടത്തണം.

പത്തുവയസിന് താഴെ പ്രായമുള്ള കുട്ടികളും 65 വയസിനുമേൽ പ്രായമുള്ളവരും അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ. വീടുകളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉണ്ടെങ്കിൽ റിവേഴ്‌സ് ക്വാറന്റൈനിൽ കഴിയാൻ ശ്രദ്ധിക്കുകയും വേണം. കാൻസർ, ഹൃദ്രോഗം, ശ്വാസകോശ രോഗം, പ്രമേഹം, രക്താദിസമ്മർദം തുടങ്ങിയവയുള്ള രോഗികളും കോവിഡ് രോഗബാധക്കെതിരായ ഡോക്ടറുടെ നിർദേശങ്ങളനുസരിച്ച് രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

NO COMMENTS