രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചു.

125

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചു. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി വൈകിയതോടെയാണു ബുധനാഴ്ച രാഹുല്‍ ഗാന്ധി മാധ്യമങ്ങള്‍ക്കുമുന്നില്‍ രാജിക്കാര്യം പരസ്യമാക്കിയത്. വൈകീട്ട് 4.10-നു രാജിക്കത്ത് ട്വിറ്ററിലും പോസ്റ്റുചെയ്തു.ഒരുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് അദ്ദേഹം അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മേയ് 25-നു പാര്‍ട്ടിയധ്യക്ഷസ്ഥാനമൊഴിയുന്നതായി രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍, അനുനയത്തിലൂടെയും സമ്മര്‍ദത്തിലൂടെയും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായിരുന്നു മുതിര്‍ന്ന നേതാക്കളുടെ ശ്രമം.

രാജിതീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനഘടകങ്ങള്‍ പ്രമേയം പാസാക്കുകയും ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിപദവികള്‍ രാജിവെക്കുകയും പ്രവര്‍ത്തകര്‍ എ.ഐ.സി.സി. ആസ്ഥാനത്തിനു പുറത്തു കുത്തിയിരിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാഹുലിനെ കണ്ടെങ്കിലും രാജിതീരുമാനം മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല.

മനോഹരമായ ഈ രാജ്യത്തിന്റെ ജീവരക്തമായി മാറിയ, മൂല്യങ്ങളും ആശയങ്ങളുമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ അഭിമാനമുണ്ടെന്ന ആമുഖത്തോടെയാണു നാലുപേജുള്ള രാജിക്കത്തു തുടങ്ങുന്നത്. ‘ഞാന്‍ ഇനി പാര്‍ട്ടിയധ്യക്ഷനായി തുടരില്ല. ഇതിനോടകംതന്നെ രാജിവെച്ചു കഴിഞ്ഞതാണ്. ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ത്തു പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കണം” -രാജിക്കത്തില്‍ രാഹുല്‍ പറഞ്ഞു.

അടുത്ത പാര്‍ട്ടിയധ്യക്ഷനെ ഞാന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ കൈക്കൊള്ളാന്‍ ഒരുകൂട്ടം നേതാക്കളെ ചുമതലപ്പെടുത്തണമെന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനു സര്‍വപിന്തുണയും വാഗ്ദാനം ചെയ്തു. 2019-ലെ തിരഞ്ഞെടുപ്പുതോല്‍വിയില്‍ പാര്‍ട്ടിയധ്യക്ഷനെന്ന നിലയില്‍ എനിക്കാണ് ഉത്തരവാദിത്വം.

പാര്‍ട്ടിയുടെ പുനര്‍നിര്‍മാണത്തിനു കടുത്ത തീരുമാനങ്ങള്‍ വേണം. തിരഞ്ഞെടുപ്പുതോല്‍വിക്ക് ഒട്ടേറെപ്പേര്‍ക്ക് ഉത്തരവാദിത്വം നിശ്ചയിക്കണം. അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വം അവഗണിച്ചു മറ്റുള്ളവര്‍ക്കുമേല്‍ അതു ചുമത്തുന്നതു ശരിയല്ല -രാഹുല്‍ രാജിക്കത്തില്‍ വിവരിച്ചു.

അതേസമയം, ബി.ജെ.പി.ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നു രാഹുല്‍ കത്തില്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യയെന്ന ആശയത്തെ നിരസിക്കുന്നതാണ് അവരുടെ ആശയസംഹിത. നമ്മുടെ ഭരണഘടനയ്ക്കു മേലുള്ള കടന്നാക്രമണം രാജ്യത്തിന്റെ തനതുഘടനയെ തന്നെ ഇല്ലാതാക്കാനാണ്. അതുകൊണ്ടുതന്നെ പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്റര്‍ ഹാന്‍ഡിലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നുള്ള വിവരണം നീക്കി ‘കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പാര്‍ലമെന്റംഗം’ എന്നാക്കുകയും ചെയ്തിട്ടുണ്ട്.

NO COMMENTS