പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി: മന്ത്രി വീണാ ജോർജ്

18

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലകൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകർച്ചവ്യാധി കൂടാൻ സാധ്യതയുള്ള സാഹചര്യം മുന്നിൽ കണ്ട് ജില്ലകൾ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ശക്തമാക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കണം.

പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകൾ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എൻ1, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങൾ ക്കെതിരെ ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസർഗോഡ്, തൃശൂർ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തത്. കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളും ശ്രദ്ധിക്കണം.

നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ഏത് പനിയാണെന്ന് ഉറപ്പിക്കണം. ജലജന്യ ജന്തുജന്യ രോഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കുടി ക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക. വൃത്തി വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേൽക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്.

ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും. ഹെൽത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തും. ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തും. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങൾ, വെള്ളം, കളർ എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു. ഇത് തുടരുന്നതാണ്. പരിശോധന യോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

NO COMMENTS