ആടിനെ പീഡിപ്പിച്ച കേസില്‍ അമീറുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു

256

പെരുമ്ബാവൂര്‍: പ്രകൃതിവിരുദ്ധമായി പെണ്ണാടിനെ പീഡിപ്പിച്ച കേസില്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അമീറിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ജിഷാ കൊലക്കേസ് അന്വേഷണത്തില്‍ ചോദ്യം ചെയ്യാന്‍ കൂടിയാണ് കസ്റ്റഡിയില്‍ എടുക്കുന്നത്. സമാനമായ മറ്റൊരു കേസിലും അമീര്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്.
മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് അനുസരിച്ചു പൊലീസിനു കേസ് രജിസ്റ്റര്‍ ചെയ്യാം. മനുഷ്യരുടെ കാര്യത്തില്‍ ഇരയുടെ അനുവാദത്തോടെ കുറ്റം ചെയ്താലും ഈ വകുപ്പ് അനുസരിച്ചു കേസെടുക്കാം. ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പിഴയോടെ പത്തു വര്‍ഷം വരെ കഠിനതടവും ഈ കുറ്റത്തിനു ശിക്ഷ ലഭിക്കാം. അമീറുള്‍ ആടിനെ പീഡിപ്പിച്ച കേസില്‍ പ്രതിയാകുമെന്നത് ജിഷാ കേസിനും ബലം കൂട്ടും. മൃഗ പീഡനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈയിലുണ്ട്.
വട്ടോളിപ്പടിയിലെ ക്ഷീരകര്‍ഷകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാസങ്ങള്‍ക്കു മുന്‍പ് പശുവിനെ പീഡിപ്പിച്ച ഇതര സംസ്ഥാനക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. അമീറിന്റെ ചിത്രം ഇന്നലെ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അന്നു നാട്ടുകാര്‍ തടഞ്ഞുവച്ചത് അമീറിനെയാണെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഈ സംഭവത്തിലും പൊലീസ് കേസ് എടുക്കാന്‍ സാധ്യതയുണ്ട്. വട്ടോളിപ്പടിയില്‍ ജിഷയുടെ വീടിനു പരിസരത്തുള്ള ആടിനെ പീഡിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കുറുപ്പംപടി കോടതിയില്‍ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ജിഷാ കേസ് അന്വേഷണത്തിനിടെ അന്യസംസ്ഥാന ജോലിക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ആടിന്റെ പീഡനം പുറത്തുവന്നത്. ചിലരുടെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ടത്തി. അമീറുള്ളിന്റെ ഫോണിലും ദൃശ്യങ്ങളുണ്ടായിരുന്നു. ജിഷയുടെ കൊലപാതകി ലൈംഗിക വൈകൃതത്തിന് ഉടമയാണെന്ന വാദമാണ് ഇതോടെ ശക്തികൂടുന്നത്. അതു കൊണ്ട് കൂടിയാണ് ഈ വിഷയത്തിലും പൊലീസ് കേസെടുത്തത്.
അതിനിടെ പതിഭാഗം അഭിഭാഷകന് അമീറുമായി സംസാരിക്കാന്‍ പെരുമ്ബാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി ജഡ്ജി വി.മഞ്ജു അനുവാദം നല്‍കി. ജിഷവധക്കേസില്‍ പൊലീസ് തിരയുന്ന അമീറിന്റെ സുഹൃത്തുക്കളായ അനറുല്‍ ഇസ്ലാം, ഹര്‍ഷദ് ബറുവ എന്നിവരെ കണ്ടെത്തുന്നതോടെ ജിഷ കേസില്‍ അമീറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും. ജിഷ കേസില്‍ ആദ്യ റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെ ഈ കേസില്‍ പ്രതിയെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ലഭിക്കില്ല.
അനര്‍, ഹര്‍ഷദ് എന്നിവരെ കണ്ടെത്താനുള്ള കേരള പൊലീസിന്റെ ശ്രമത്തിന് അസം പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ട്. അസമിനു പുറമെ മറ്റേതെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനത്ത് ഇവര്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY