226 സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു: മന്ത്രി

59

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച 226 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഈ മാസം രണ്ട് മുതൽ ഇന്നുവരെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളിൽ 2121 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 507 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 136 സർവയലൻസ് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

NO COMMENTS