രാജ്യത്ത് രണ്ടായിരത്തോളം ബാങ്കുകൾ ഇല്ലാതായി – കേരളത്തിൽ അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ പൂട്ടും.

105

ആലപ്പുഴ: രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക ഇല്ലാതായി. രണ്ടാംഘട്ടത്തില്‍ ഇരുന്നൂറോളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ നിര്‍ത്തി. കേരളത്തിൽ അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും. ഇതില്‍ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനര്‍വിന്യസിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശാഖകള്‍ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. മൂന്നാംഘട്ടമായാണ് കൂടുതല്‍ ശാഖകള്‍ പൂട്ടാനുള്ള തീരുമാനം. ഇതിനായി ഇടപാടുകള്‍ കുറച്ചിരുന്നു.

ഗ്രാമീണ മേഖലയിലെ ബാങ്കുകള്‍ പൂട്ടുന്നതിനെതിരേ നാട്ടുകാരും രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തുണ്ട്. കുട്ടനാട്ടിലെ കൈനകരി ശാഖ ആലപ്പുഴ നഗരത്തിലെ വാടക്കനാല്‍ ശാഖയിലേക്ക് ചേര്‍ക്കുന്നതിനെതിരേ സി.പി.ഐ. ജില്ലാസെക്രട്ടറി ടി.ജെ. ആഞ്ചലോസ് രംഗത്തുവന്നു. തീരുമാനം തൊഴിലില്ലായ്മ കൂട്ടുമെന്നും ഗ്രാമങ്ങളില്‍ ബാങ്കിന്റെ സേവനം ഇല്ലാതാക്കുമെന്നും വിമര്‍ശനമുണ്ട്.

എസ്.ബി.ഐ. ഡിജിറ്റല്‍ ഇടപാടുകളില്‍ 30 ശതമാനം ഓഹരി സ്വകാര്യ കമ്പനിക്കാണ്. അവരുടെ ഇടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനാണ് ബാങ്കുകള്‍ പൂട്ടുന്നത്. വരാന്‍പോകുന്നത് കുത്തകകളുടെ താത്‌പര്യത്തിനനുസരിച്ചുള്ള ബാങ്കുകളാണ് -സി.ജെ. നന്ദകുമാര്‍, ബെഫി ദേശീയ പ്രസിഡന്റ്

NO COMMENTS